'ദിസ് ടൈം ഫോർ ആഫ്രിക്ക'
text_fieldsദോഹ: ലോകകപ്പിൽ മൊറോക്കോയുടെ അട്ടിമറിക്കുതിപ്പിനെ ആഘോഷമാക്കി ആരാധക ലോകം. പ്രീക്വാർട്ടറിൽ സ്പെയിനിനെയും, ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെയും വീഴ്ത്തിയതിനു പിന്നാലെ, ഗാലറിയിൽ തുടങ്ങിയ ആഘോഷം തെരുവുകളിലേക്കും രാജ്യാതിർത്തികൾ കടന്ന് വൻകരകൾക്കപ്പുറത്തേക്കും സജീവമായി. സാമൂഹിക മാധ്യമങ്ങളിലും മൊറോക്കോയുെട ചരിത്ര കുതിപ്പ് തന്നെ ഈലോകകപ്പിലെ ഏറ്റവും വലിയ വിശേഷം.
'ദിസ് ടൈം ഫോർ ആഫ്രിക്ക' എന്ന ട്വീറ്റുമായാണ് പോപ് ഗായിക ഷാകിറ സന്തോഷം പങ്കുവെച്ചത്. ആഫ്രിക്കയിൽ നിന്നും ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടിയ ആദ്യ ടീമായി മാറിയ മൊറോക്കോയെ ഇലോൺ മസ്കും അഭിനന്ദിച്ചു.
ആഫ്രിക്കൻ വൻകരക്കും, മുസ്ലിം ലോകത്തിനും അഭിമാനകരമായ കുതിപ്പെന്നായിരുന്നു മുൻ ജർമൻ താരം മെസ്യൂത് ഓസിലിൻെറ പ്രതികരണം. ഒരു പാട് ജനങ്ങൾക്ക് പ്രതീക്ഷയും കരുത്തും നൽകുന്നതാണ് മൊറോക്കോയുടെ വിജയകുതിപ്പ് -ഓസിൽ പറഞ്ഞു.
ആഫ്രിക്കൻ ഫുട്ബാളിന് കണ്ണ് തുറക്കാനും, ലോകകപ്പിൻെറ മുൻനിര പോരിടങ്ങൾ തങ്ങൾക്കും സാധ്യമാണെന്ന് വൻകരയിലെ വിവിധ ഫെഡറേഷനുകളെ ബോധ്യപ്പെടുത്താനും കഴിയുന്നതാണ് വിജയമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഫുട്ബാളറും അൽ അഹ്ലി ക്ലബ് പരിശീലകനുമായ പിറ്റ്സോ മോസിമാനെ പറഞ്ഞു.
അമീറിൻെറ അഭിനന്ദനം
ലോകകപ്പ് സെമി ഫൈനൽ പ്രവേശനത്തിനു പിന്നാലെ മൊറോക്കോ ടീമിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അഭിനന്ദനം.
ശനിയാഴ്ച നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ ഫോണിൽ വിളിച്ചാണ് അമീർ അഭിനന്ദനം അറിയിച്ചത്. ഖത്തറിൻെറ വിജയകരമായ ലോകകപ്പ് സംഘാടനത്തിന് മൊറോക്കോ രാജാവ് അമീറിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.