സിറിയൻ കുരുന്നുകളെ പിന്തുണച്ച് റോണോ
text_fieldsമഡ്രിഡ്: പന്തില്‍ മായാജാലം തീര്‍ത്ത് ആരാധക മനസ്സിലേക്ക് ഡ്രിബ്ള്‍ ചെയ്ത് കയറുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലോകത്തിനറിയാം. പക്ഷേ, കളികഴിഞ്ഞാല്‍ ഉറവവറ്റാത്ത സ്നേഹവുമായ് വേദനിക്കുന്ന മനസ്സുകളിലേക്ക് ഫ്രീകിക്കിന്‍െറ അഴകും കരുത്തുംപോലെ ക്രിസ്റ്റ്യാനോ പ്രവഹിക്കും.
ഫുട്ബാളിനപ്പുറം, ലോകമേറെ അനുഭവിച്ച ഈ സ്നേഹം ഒരിക്കല്‍കൂടിയറിഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട സിറിയയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനവുമായാണ് റയല്‍ മഡ്രിഡിന്‍െറ ലോക ഫുട്ബാളര്‍ രംഗത്തത്തെിയത്. കഴിഞ്ഞദിവസം ട്വിറ്റര്‍-ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലൂടെ ക്രിസ്റ്റ്യാനോ സിറിയയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
‘എന്‍െറ വാക്കുകള്‍ സിറിയയിലെ കുട്ടികളോടാണ്. സമാനതകളില്ലാത്ത ദുരിതമാണ് നിങ്ങളനുഭവിക്കുന്നത്് എന്നറിയാം. പ്രശസ്തനായ കളിക്കാരനാണ് ഞാന്‍. പക്ഷേ, നിങ്ങളാണ് യഥാര്‍ഥ ഹീറോ. പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവെടിയരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്’ -റൊണാള്‍ഡോ പറഞ്ഞു. 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഫേസ്ബുക്കില്‍ മാത്രം ഒരുദിവസം 90 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
സിറിയന്‍ യുദ്ധമേഖലയിലെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന സന്നദ്ധസംഘടനക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് ക്രിസ്റ്റ്യാനോ രംഗത്തത്തെിയത്. സംഘടനയുടെ അംബാസഡര്‍ കൂടിയാണ് പോര്‍ചുഗല്‍ ഫുട്ബാളര്‍. ഫലസ്തീന്‍, ഇറാഖ് തുടങ്ങിയ യുദ്ധമേഖലകളിലെ കുട്ടികളുടെ പുനരധിവാസത്തിന് സാമ്പത്തികസഹായം ചെയ്തും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ലോക ഫുട്ബാളര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.