'മസ്കിനെ ആദ്യം നാടുകടത്തു, അവൻ രാജ്യത്തെ കീറിമുറിക്കുന്നു'; ട്രംപ് ഭരണത്തിനെതിരെ തെരുവിലിറങ്ങി ലക്ഷങ്ങൾ, വ്യാപക പ്രതിഷേധം
text_fieldsവാഷിങ്ടൺ: യു.എസിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് ട്രംപിനെതിരെയും ഇലോൺ മസ്കിനെതിരെയും യു.എസിന്റെ 50 സ്റ്റേറ്റുകളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു. അമേരിക്കൻ അവകാശങ്ങൾക്ക് നേരെയും സ്വാതന്ത്ര്യത്തിന് നേരെയും ട്രംപും മസ്കും ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് വൻ റാലികൾ നടന്നത്. യു.എസിൽ മാത്രം 1400ഓളം സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി.
150ഓളം സംഘടനകളുടെ പിന്തുണയിലാണ് 'ദ ഹാൻഡ്സ് ഓഫ്' എന്ന പേരിൽ റാലികൾ അരങ്ങേറിയത്. മനുഷ്യാവകാശ സംഘടനകൾ, തൊഴിൽ യൂണിയനുകൾ, എൽ.ജി.ബി.ടി.ക്യു സംഘടനകൾ, തെരഞ്ഞെടുപ്പ് പരിഷ്‍കരണവാദികൾ എന്നിവരെല്ലാം റാലികളിൽ പങ്കെടുത്തു. സർക്കാറിൽ വ്യാപകമായി തൊഴിലുകൾ വെട്ടികുറക്കാനുള്ള തീരുമാനത്തിനെതിരെയും ഇമിഗ്രേഷൻ, മനുഷ്യാവകശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്.
ഏകദേശം ആറ് ലക്ഷം പേർ പ്രതിഷേധങ്ങളുടെ ഭാഗമായെന്നാണ് റിപ്പോർട്ട്. യു.എസിന് പുറമേ ലോകത്തിലെ മറ്റ് പ്രധാന നഗരങ്ങളായ ലണ്ടൻ, പാരീസ് എന്നിവടങ്ങളിൽ പ്രതിഷേധം അരങ്ങേറി. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് തങ്ങൾക്കുള്ളതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
യു.എസിന്റെ ഭരണം മസ്ക് ഏറ്റെടുക്കുന്നത് തടയുകയും അഴിമതി അവസാനിപ്പിക്കുകയും വേണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. മെഡികെയ്ഡ് ഉൾപ്പടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിക്കുക. കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയവർക്കെതിരായ നടപടികൾ നിർത്തിവെക്കുക എന്നതെല്ലാമാണ് സമരക്കാരുടെ ആവശ്യങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.