ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ
text_fieldsഗസ്സ: ഇസ്രായേൽ ആക്രമണം മൂലം തകർന്ന് പോയ ഗസ്സയിൽ നിന്നും ബാക്കിയായ അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ. അവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാത്ത ബോംബുകൾ ഉൾപ്പടെ ഉണ്ടാവുമെന്നും യു.എൻ മുൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഏഴ് മാസം നീണ്ടു നിന്ന ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സ്വകയർ മീറ്ററിൽ 300 കിലോ ഗ്രാം എന്ന തോതിൽ അവശിഷ്ടങ്ങൾ ഗസ്സയിലെ ഭൂമിയിൽ ഉണ്ടെന്ന് മുൻ യു.എൻ മൈൻ ആക്ഷൻ സർവീസ് ചീഫ് ഫോർ ഇറാഖ് പെഹർ ലോധാമർ പറഞ്ഞു. നിലവിലെ അവശിഷ്ടങ്ങളുടെ കണക്കനുസരിച്ച് എല്ലാദിവസവും 100 ട്രക്കുകൾ ജോലി ചെയ്താലും 14 വർഷമെടുക്കും ഇത് പൂർണമായും നീക്കാനെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ തകർന്ന കെട്ടിടങ്ങളിൽ 64 ശതമാനവും ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ഇനിയും തുടരുകയാണെങ്കിൽ അവശിഷ്ടങ്ങൾ നീക്കാൻ എത്ര സമയമെടുക്കുമെന്ന് കണക്ക് കൂട്ടാൻ പോലുമാവില്ല. ഗസ്സയുടെ പുനർ നിർമാണം അപകടകരമായ ഒരു ജോലി കൂടിയാണ്. ഇസ്രായേൽ ഗസ്സക്ക് മേൽ വർഷിച്ച ആയുധങ്ങളിൽ 10 ശതമാനമെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാതെ കിടക്കുന്നുണ്ടാവും. ഇത് നിർവീര്യമാക്കുക എന്ന ഭാരിച്ച ജോലി കൂടി ഗസ്സയുടെ പുനർ നിർമാണത്തിന് മുമ്പായി പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസ്സയിലെ റഫയിൽ ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച വ്യാപക ഷെല്ലാക്രമണം നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്ന് വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് റഫയിൽ കരയാക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.ഗസ്സയിൽ 24 മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34,356 ആയി. 77,368 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്ജിദുൽ അഖ്സയിൽ ജുമുഅ നമസ്കാരത്തിനെത്തിയ നിരവധി ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സൈന്യം തടഞ്ഞു. ചിലരെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ആയിരത്തിലേറെ ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദുൽ അഖ്സയിലേക്ക് അതിക്രമിച്ചുകയറി ആരാധന നിർവഹിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തിൽ ഫലസ്തീനിയെ ഇസ്രായേൽ പൗരൻ വെടിവെച്ച് കൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.