RBI Repo Rate

റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക്; ഭവന-വാഹന- വ്യക്തിഗത വായ്പ പലിശ കുറയും

മുംബൈ: റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗമാണ് നിരക്ക് വീണ്ടും കുറക്കാൻ തീരുമാനിച്ചത്. 

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, വ്യക്തിഗത വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്‍റെ കൂടി കുറവുവരും.

വായ്പകളുടെ പലിശ ഭാരവും കുറയുകയെന്നത് ഇടത്തരക്കാർക്ക് നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കുറയും എന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. റിപ്പോ ദശാബ്ദത്തിലെ ഉയർന്ന നിരക്കായ 6.5ൽ നിന്ന് 6.25 ശതമാനമായാണ് അന്ന് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലിൽ നിരക്ക് കുറക്കുന്നത്.

2020 മേയിലാണ് റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടം ഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു. റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസർവ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാൻ തീരുമാനിച്ചത്.

പലിശ നിരക്കിലെ കുറവ് ബാങ്കുകളിൽ നിന്ന് കൂടുതൽ പേർ വായ്പ എടുക്കുന്നതിന് വഴിവെക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാൽ സ്വഭാവികമായും ബാങ്കുകൾ പലിശ നിരക്കിലും കുറക്കണമെന്ന നിർദേശമാണ്. ബാങ്കുകളുടെ കൈവശമുള്ള പണം വായ്പയിലൂടെ വിപണിയിൽ എത്തിക്കുകയാണ് നിരക്ക് കുറവിലൂടെ ആർ.ബി.ഐ ലക്ഷ്യമിടുന്നത്. ഈ നീക്കം വിപണിയിൽ പുതിയ ഉണർവ് ഉണ്ടാക്കുന്നതിന് കാരണമാകും.

ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലുള്ള ഭീതിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് റിസർവ് ബാങ്കിന്‍റെ നടപടി. നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞതും റിപ്പോ നിരക്കിൽ കുറവ് വരുത്താനുള്ള മറ്റൊരു കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനമായിരിക്കും.

Tags:    
News Summary - Monetary Policy Committee reduce the repo rate by 25 basis points to 6 % per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.