തൃശൂർ: കേന്ദ്ര സർക്കാറിെൻറ നിലപാടും ധൂർത്തും സ്വകാര്യ ഓപറേറ്റർമാർക്കു വേണ്ടി ചിലരുടെ വിടുപണിയും മൂലം പ്രതിസന്ധിയിലായ ബി.എസ്.എൻ.എൽ പാഠം പഠിക്കുന്നു. പടുകുഴിയിൽ നിന്ന് കരകയറാൻ മാനേജ്മെൻറും ജീവനക്കാരും സംയുക്ത നീക്കം തുടങ്ങുന്നു. ചെയർമാൻ - മാനേജിങ് ഡയറക്ടർ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയം ജീവനക്കാരുടെ അസോസിയേഷനുകളുടെയും യൂനിയനുകളുടെയും സംയുക്ത വേദി സ്വീകരിച്ചു. ജീവനക്കാർ മുന്നോട്ടുവെച്ച 'സേവനം വാതിൽപ്പടിയിലേക്ക്' എന്ന ആശയം മാനേജ്മെൻറും അംഗീകരിച്ചു. ഇനി ഫോൺ കണക്ഷന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം പോലും ഉപഭോക്താവിെൻറ വാതിൽപ്പടിയിലെത്തും. ദിവസങ്ങൾക്കകം ഇത് യാഥാർഥ്യമാവും.
ജനറൽ മാനേജർ അടക്കമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി സർക്കിൾ, ജില്ല തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കും. വീടുകൾ, വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ എന്നിവ തിരിച്ച് ഈ ഗ്രൂപ്പുകൾ സന്ദർശിക്കും. ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് സബ് ഡിവിഷൻ തലത്തിലും പദ്ധതി നടപ്പാക്കും. ബി.എസ്.എൻ.എലിെൻറ എല്ലാ സേവനവും ഈ ഗ്രൂപ്പുകൾ ലഭ്യമാക്കും. ഇപ്പോൾ എറണാകുളം ജനറൽ മാനേജരായ ഫ്രാൻസിസ് ജേക്കബ് പാലക്കാട്ട് ജോലി ചെയ്യുമ്പോഴാണ് ' ഓഫിസ് വിട്ടിറങ്ങുക' മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് ജീവനക്കാരുടെ സംഘടനകൾ സ്വീകരിച്ചു. ജില്ലയിൽ അഞ്ച് പേരടങ്ങുന്ന 25 ഗ്രൂപ്പുണ്ടാക്കി. നഷ്ടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിൽ നിന്ന് പാലക്കാട്ട് 36 കോടി രൂപ ലാഭമുണ്ടാക്കി. ഈ ആശയമാണ് ഇപ്പോൾ ദേശവ്യാപകമായി ബി.എസ്.എൻ.എൽ നടപ്പാക്കുന്നത്.
റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ വലിയ ഓഫറുകൾ നൽകേണ്ടി വരുന്നതു മൂലം ബി.എസ്.എൻ.എലിെൻറ വരുമാനം കുറയുകയാണ്. ജിയോയുടെ ഫൈബർ ടു ഹോം' പദ്ധതി ആഗസ്റ്റ് 15ന് നിലവിൽ വരും. ഇത് ലാൻഡ് ലൈൻ സ്വഭാവത്തിലുള്ള ഫോണാണ്. ഈ വെല്ലുവിളി നേരിടാൻ 200 രൂപക്ക് പ്രീ - പെയ്ഡ് ലാൻഡ്ലൈൻ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ. ഫലത്തിൽ ഇതെല്ലാം വരുമാനം കുറയാൻ കാരണമാകുന്നുണ്ട്.
വരുമാനം കുറഞ്ഞതോടെ മാസത്തെ അവസാന പ്രവൃത്തി ദിവസം ലഭിച്ചിരുന്ന ശമ്പളം നോൺ-എക്സിക്യുട്ടീവിന് മാസം ഒന്നിനും എക്സിക്യുട്ടീവിന് അഞ്ചിനും എന്നാക്കിയിട്ടുണ്ട്. ഇത് നടപ്പായിട്ടില്ല. വരുമാന കുറവ് മൂലം ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്ന വായ്പ വിഹിതം സമയത്ത് ബാങ്കിലടക്കാൻ കഴിയാതെയും വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.