വാഷിങ്ടൺ: റിയൽ എസ്റ്റേറ്റ് മേഖലയെ ചരക്ക് സേവന നികുതി പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് നവംബർ ഒമ്പതിന് ഗുവാഹതിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ നികുതിപരിഷ്കരണ നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പും പണമിടപാടും നടക്കുന്ന മേഖലയായ റിയൽ എസ്റ്റേറ്റ് ഇപ്പോഴും ജി.എസ്.ടിക്ക് പുറത്താണ്. ഇൗ മേഖലയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാണ് തെൻറ വ്യക്തിപരമായ നിലപാട്. ചില സംസ്ഥാനങ്ങളും അതിന് സമ്മർദം ചെലുത്തുന്നുണ്ട്. അതേസമയം, സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. അതിനാൽ ജി.എസ്.ടി കൗൺസിലിെൻറ അടുത്ത യോഗത്തിൽതന്നെ വിഷയം പരിഗണിക്കും. കുറഞ്ഞപക്ഷം ഇതുസംബന്ധിച്ച ചർച്ചയെങ്കിലും ഉണ്ടാകും. ചർച്ചയിലൂടെ യോജിച്ച തീരുമാനത്തിലെത്താനാണ് ശ്രമം.
റിയൽ എസ്റ്റേറ്റ് മേഖല ജി.എസ്.ടിക്ക് കീഴിലായാൽ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. അവർ ഒറ്റനികുതി മാത്രം അടച്ചാൽ മതി. ജി.എസ്.ടിക്ക് കീഴിൽ നികുതി അടക്കാതെ ഒഴിഞ്ഞുമാറാനാവില്ലെന്നത് നികുതിവെട്ടിപ്പ് തടയാൻ സഹായിക്കും. കെട്ടിടനിർമാണം ഉൾപ്പെടെയുള്ളവ 12 ശതമാനം നികുതി അടക്കേണ്ട സ്ലാബിലാണ്.
എന്നാൽ, ഭൂമികൈമാറ്റം ഉൾപ്പെടെ ഇപ്പോഴും ജി.എസ്.ടി പരിധിക്ക് പുറത്താണ്. ഇൗ സാഹചര്യത്തിലാണ് നികുതിവെട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട് റിയൽ എസ്റ്റേറ്റ് മേഖലകൂടി ജി.എസ്.ടിക്ക് കീഴിലാക്കാൻ നീക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.