പട്ടിക്കാട് (മലപ്പുറം): പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. തുടർ പ്രവർത്തനങ്ങൾക്ക് സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുള്ള പാഠ്യപദ്ധതി തയാറാക്കി ഉയർന്ന അക്കാദമിക നിലവാരവും ധാർമികബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ഉന്നതപഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലയാകും സ്ഥാപിക്കുക. വ്യവസായ സഹകരണം, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവക്ക് ഊന്നൽ നൽകി, വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി സർവകലാശാല നടപ്പാക്കും.
കൂടാതെ, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പിന്തുണക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കാനും സ്കോളർഷിപ്പടക്കമുള്ള പ്രത്യേക പദ്ധതികൾ രൂപവത്കരിക്കും. ശക്തവും ചലനാത്മകവും മൂല്യാധിഷ്ഠിതവുമായ പഠനാന്തരീക്ഷം രൂപപ്പെടുത്താൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും. സർക്കാർ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും സർവകലാശാല തുടങ്ങാനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ നിലവിലുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. യോഗത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി. അബ്ദുൽഹമീദ് എം.എൽ.എ, എം.സി. മായിൻ ഹാജി, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി തിരൂർക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.