പേരാമ്പ്ര: തുടർച്ചയായി 10ാം തവണയും ഇടതുമുന്നണി പേരാമ്പ്രയിൽ വിജയക്കൊടി പാറിച്ച് മണ്ഡലത്തെ ഇടതിെൻറ ഉരുക്കുകോട്ടയായി നിലനിർത്തുമോ? അതോ നീണ്ട 40 വർഷത്തെ ഇടത് ആധിപത്യം അവസാനിപ്പിച്ച് യു.ഡി.എഫ് ചരിത്രം തിരുത്തുമോ? ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണമെങ്കിൽ മേയ് രണ്ടുവരെ കാത്തിരിക്കണം.
മന്ത്രി ടി.പി. രാമകൃഷ്ണൻ തുടർച്ചയായി രണ്ടാം തവണയും പേരാമ്പ്രയുടെ എം.എൽ.എ ആവുമെന്നകാര്യത്തിൽ ഇടതുകേന്ദ്രങ്ങൾക്ക് സംശയമൊന്നുമില്ല. എന്നാൽ, യു.ഡി.എഫിലും ആത്മവിശ്വാസത്തിൽ കുറവൊന്നുമില്ല. ജീവകാരുണ്യപ്രവർത്തകൻ സി.എച്ച്. ഇബ്രാഹീം കുട്ടി മുന്നണിക്ക് പുറത്തുള്ള വോട്ടുകൾ നേടി അട്ടിമറിവിജയം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
വോട്ടെടുപ്പ് ദിവസം മണ്ഡലത്തിൽ ബി.ജെ.പി നിർജീവമായിരുന്നെന്ന് ആരോപണമുണ്ട്. യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ മന്ത്രി ടി.പിക്കു വേണ്ടി ബാർമുതലാളിമാർ ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്നാണ് യു.ഡി.എഫ് പറയുന്നത്. ആര് ആർക്ക് വോട്ടു മറിച്ചെന്നറിയണമെങ്കിൽ ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.
എന്നാൽ, കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ മത്സരം കാഴ്ചവെച്ചെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നാലു പതിറ്റാണ്ടായി യു.ഡി.എഫിൽ കേരള കോൺഗ്രസ് (എം) ആയിരുന്നു പേരാമ്പ്ര മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. എന്നാൽ, ജോസ് പക്ഷം മുന്നണി മാറിയതോടെ സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുകയായിരുന്നു. ലീഗ് സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണമാണ് ഇവിടെ നടത്തിയത്.
മൂന്ന് മുന്നണികൾക്കും പുറമെ എസ്.ഡി.പി.ഐ, പി.പി.എഫ് സ്ഥാനാർഥികളും യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒരു അപരനും ഉണ്ട്. ബാലറ്റ് മെഷീനിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് തൊട്ടടുത്ത് തന്നെയാണ് അപരനും സ്ഥാനംപിടിച്ചത്.
രണ്ടും സ്വതന്ത്ര ചിഹ്നമായതുകൊണ്ട് യു.ഡി.എഫിെൻറ വലിയൊരു വോട്ട് അപരൻ നേടുമോ എന്ന ഭയവും യു.ഡി.എഫിനുണ്ട്. വെൽഫെയർ പാർട്ടിക്ക് സ്ഥാനാർഥി ഇല്ലാത്തത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.