ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മനാമ: കേരളോത്സവം 2025 മത്സരങ്ങൾക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 19ന് തുടക്കമാകും. ഒന്നര മാസത്തോളം നീളുന്ന കലാമാമാങ്കത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ നിരവധി പരിപാടികളാണ് സമാജം അങ്കണത്തിൽ അരങ്ങേറുക.
ബഹ്റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ -സാംസ്കാരിക -സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000ത്തിലാണ് കേരളോത്സവം തുടങ്ങിയത്. സമാജം അംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ ഭാഗമായി നിരവധി വ്യക്തിഗത-ഗ്രൂപ് ഇന മത്സരങ്ങളാണ് നടക്കുക. 1500ൽ പരം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഹിന്ദോളം, അമൃതവർഷിണി, മേഘമൽഹാർ, നീലാംബരി, ഹംസധ്വനി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചുനടത്തുന്ന പരിപാടിക്ക് ഇതിനോടകംതന്നെ വൻ ആവേശവും പ്രതികരണവുമാണ് ലഭിച്ചുവരുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 19ഓടെ ആരംഭിക്കുന്ന പരിപാടികൾ ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കും. ആദ്യ ഘട്ടത്തിൽ സ്റ്റേജിതര മത്സരങ്ങളും തുടർന്ന് വ്യക്തിഗത മത്സരങ്ങളും ഒടുവിൽ ഗ്രൂപ് മത്സരങ്ങളും എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആർട്ട് ഇൻസ്റ്റലേഷൻ ജനുവരി 30ന് പൂർത്തിയാകും.
ജനുവരി 31ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന മാസ്സ് പെയിന്റിങ് മത്സരത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളുടേതായി അഞ്ചു മീറ്റർ കാൻവാസിലുള്ള അഞ്ചു ചിത്രകലാ സൃഷ്ടികൾ വിരിയും. ഇവ ഫെബ്രുവരി അവസാനം വരെ സമാജം അങ്കണത്തിൽ പൊതുദർശനത്തിനായി പ്രദർശിപ്പിക്കും.‘എൺപതുകളുടെ ഓളവും എൺപതോളം രുചികളും’ എന്ന ടാഗ് ലൈനിൽ എത്തുന്ന ‘എൺപതോളം...’ എന്ന മെഗാ രുചിമേള ഫെബ്രുവരി 21ന് നടക്കും. പരിപാടിയുടെ മുഖ്യ ആകർഷണം 80കൾ എന്ന തീംതന്നെയാണ്.
ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും അങ്ങനെ എല്ലാം എൺപതുകളുടെ കെട്ടിലും മട്ടിലുമാകുമ്പോൾ അവ ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഒരു പുതുമയാകും. മികച്ച വസ്ത്രം, മികച്ച അലങ്കാരം, മികച്ച ഫ്ലാഷ് മോബ് എന്നിങ്ങനെ 80കളെ ആസ്പദമാക്കി നടക്കുന്ന മത്സരങ്ങളും മികച്ചതും വ്യത്യസ്തവുമായ ഭക്ഷണ പദാർഥങ്ങൾ വിളമ്പുന്ന മത്സരവുമുണ്ടാകും. 80കളിലെ വേഷവിധാനത്തിൽ പങ്കെടുക്കാൻ കാണികളെയും പ്രേരിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കായും കൈനിറയെ സമ്മാനങ്ങളാണ് സംഘാടകർ കരുതിയിരിക്കുന്നത്.
ആഷ്ലി കുര്യൻ ജനറൽ കൺവീനറായും, വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയന്റ് കൺവീനർമാരായും, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എക്സ് ഒഫിഷ്യോയായും ആയി അമ്പതോളം അംഗങ്ങളുള്ള സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.