കുവൈത്ത് സിറ്റി: കുവൈത്ത് പി.സി.എഫ് ഇടപെടലിനെതുടർന്ന് എംബസിയിൽ അഭയം തേടിയ നഗരൂർ സ്വദേശിനി ബേബി നാട്ടിലെത്തി. പി.സി.എഫ് പ്രവർത്തകർ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ബേബിക്ക് നാട്ടിലെത്താനായത്. ആറ്റിങ്ങൽ നഗരൂർ സ്വദേശിയായ ബേബി കുവൈത്തിൽ അറബിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ മാനസിക-ശാരീരിക പ്രയാസങ്ങളെത്തുടർന്ന് ജോലിക്ക് നിൽക്കാനാവാത്ത അവസ്ഥയുണ്ടാകുകയായിരുന്നു.
ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് നേതാക്കളായ ഷഫീർ ഖാൻ ആര്യനാടും കുവൈത്ത് പി.സി.എഫ് പ്രസിഡൻറ് റഹീമും മറ്റുള്ളവരും ചേർന്ന് ബേബിയെ കണ്ടെത്തുകയും അവരെ എംബസിയിൽ എത്തിക്കുകയുമായിരുന്നു.
എംബസി അധികൃതർ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും പാസ്പോർട്ടോ മറ്റു രേഖകളോ കണ്ടെത്താനായില്ല. ആറ്റിങ്ങൾ മണ്ഡലത്തിലെ പി.ഡി.പി നേതാക്കൾ ആറ്റിങ്ങൽ എം.എൽ.എയെ ഇക്കാര്യങ്ങൾ ധരിപ്പിക്കുകയും മുഖ്യമന്ത്രിയും മറ്റും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയപ്പിക്കുകയും ചെയ്തിരുന്നു.
പാസ്പോർട്ട് സ്പോൺസർ ഹാജരാക്കാത്ത സാഹചര്യത്തിൽ തിരിച്ചുവരവ് വേഗത്തിലാക്കാൻ ഔട്ട്പാസ് (താൽക്കാലിക പാസ്പോർട്ട്) ലഭ്യമാക്കുന്നതിന് പി.ഡി.പി നേതാക്കളായ നടയറ ജബ്ബാർ, അഷ്റഫ് നഗരൂർ, പി.സി.എഫ് പ്രതിനിധി അണ്ടൂർക്കോണം നൗഷാദ് ബേബിയുടെ മകൻ തുഷാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തി നിവേദനം നൽകിയിരുന്നു.
നോർക്കയുടെ ഓഫിസിലും എത്തി ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു മാസത്തിലധികം എംബസിയിൽ കഴിഞ്ഞതിന് ശേഷമാണ് ഔട്ട്പാസ് ലഭ്യമായത്. കുവൈത്തിലെ പി.സി.എഫ് പ്രവർത്തകരാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.