കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് എത്തുന്നവർ അപ്പോയ്ൻറ്മെൻറ് സമയം പാലിക്കാത്തതിനാൽ ചില നേരങ്ങളിൽ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. ഷെഡ്യൂൾ ചെയ്തുനൽകിയ സമയത്തേക്കാൾ വളരെ നേരത്തേ ജനം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്നതാണ് നീണ്ട നിര രൂപപ്പെടാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം തിരക്ക് പരിധിവിട്ട് കൂടിയ പശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണക്കുറിപ്പ് ഇറക്കിയത്. വൈകീട്ട് നാലു മുതൽ രാത്രി പത്തുവരെ സമയങ്ങളിൽ അപ്പോയ്ൻറ്മെൻറ് ലഭിച്ചവർ രാവിലെ തന്നെ കേന്ദ്രത്തിൽ എത്തുന്നു.
സ്ത്രീകൾ ഉൾപ്പെടെ ധാരാളം ആളുകൾ വാക്സിനേഷൻ സെൻററിന് മുന്നിൽ കടുത്ത ചൂടിലും വരിനിൽക്കുന്നത്തിെൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സാധാരണ നിലക്ക് ഒരു മണിക്കൂറിനപ്പുറം കാത്തുനിൽക്കേണ്ട സ്ഥിതിയില്ല. വേഗത്തിൽ പൂർത്തിയാക്കി മടങ്ങാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.
കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
തിരക്ക് ഒഴിവാക്കാൻ ഓരോരുത്തരും അവരുടെ ഷെഡ്യൂൾ സമയം പാലിച്ചുകൊണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിദിനം ഒരു ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകിവരുന്നുണ്ട്.
40 കേന്ദ്രങ്ങളിലായാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്.
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും ആഗസ്റ്റ് 31നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നവംബർ അവസാനത്തോടെ ഇവർക്കെല്ലാം രണ്ടാം ഡോസും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യം. അതിനിടെ ഇനിയും ധാരാളം പേര് വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല.
രജിസ്റ്റർ ചെയ്തിട്ടും 45,000 പേർ അപ്പോയ്ൻറ്മെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല. കഴിഞ്ഞ ഡിസംബർ തൊട്ട് പല സമയത്തായി രജിസ്റ്റർ ചെയ്തവരാണ് കുത്തിവെപ്പ് സ്വീകരിക്കാൻ എത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.