കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റുകൾക്ക് മുന്നിലോ ഗോവണിയിലോ വിവിധ വസ്തുക്കൾ സൂക്ഷിച്ചാൽ വൻ തുക പിഴ ഈടാക്കുമെന്ന റിപ്പോർട്ട് വാസ്തവ വിരുദ്ധമെന്ന് കുവൈത്ത് മുനിസിപാലിറ്റി. ഇത്തരം ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് തീപിടുത്തം വർധിച്ചതിനെ തുടർന്ന് സുരക്ഷയുടെ ഭാഗമായി അപ്പാർട്ട്മെന്റുകൾ വരാന്തകളിലെ ഷൂ റാക്കുകൾ, ചെറിയ അലമാരകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതലായ വസ്തുക്കൾ സൂക്ഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായാണ് വാർത്തകൾ വന്നിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ഇവ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വസ്തുക്കൾ സൂക്ഷിച്ചാൽ കെട്ടിട ഉടമയിൽ 500 ദീനാർ പിഴ ചുമത്തുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ ഇതുസംബന്ധമായ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. റിപ്പോർട്ടുകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും വിവരങ്ങളിൽ കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യകതയും മുനിസിപ്പാലിറ്റി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.