കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ശൈത്യകാല തമ്പുകൾക്ക് അനുമതി നിഷേധിച്ചത് ഡിസംബറിൽ പുനഃപരിശോധിക്കും. അപ്പോഴത്തെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് അനുമതി നൽകുകയോ വിലക്ക് തുടരുകയോ ചെയ്യുമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം അഹ്മദ് അൽ ഇൻസി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. തണുപ്പിെൻറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ ആഹരിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് രാത്രികൾ സജീവമാക്കുന്ന പതിവ് അറബികൾക്കുണ്ട്. അതിനിടെ മരുഭൂമിയിൽ തമ്പുകെട്ടാൻ അനുവദിക്കാതിരിക്കുന്നതിന് പകരമായി കുടുംബങ്ങൾക്ക് വീട്ടുമുറ്റത്തോ പൂന്തോട്ടത്തിലോ നിയന്ത്രണങ്ങളോടെ തമ്പ് കെട്ടാൻ അനുമതി നൽകുന്നതും പരിഗണനയിലുണ്ട്. കോവിഡ് വ്യാപനം ഭയന്നാണ് ഇത്തവണ തമ്പ് സീസൺ വേണ്ടെന്നുവെച്ചത്.
എന്നാൽ, സുരക്ഷിതമായ അന്തരീക്ഷത്തിൽ നിയന്ത്രണങ്ങളോടെ വീടിനടുത്ത് തണുപ്പാസ്വാദന സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച നിർദേശം പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളെ പോലെ വിദേശികൾക്കും മുനിസിപ്പൽ അനുമതി വാങ്ങി തമ്പടിക്കാൻ തടസ്സമൊന്നുമില്ലെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾ ഇതിന് തുനിയാറില്ല. സിറിയ, ലബനാൻ ഉൾപ്പെടെ അറബ് വംശജരാണ് സ്വദേശികൾക്കുപുറമെ തമ്പ് പണിത് മരുഭൂമിയിൽ തണുപ്പാസ്വദിക്കാനെത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.