മസ്കത്ത്: അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 11 പേർ. 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ രേഖപ്പെടുത്തിയത്. 20 അപകടങ്ങളാണ് ദോഫാറിന്റെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ വർഷം നടന്നത്.
2020നെ അപേക്ഷിച്ച് 2021ൽ ഒട്ടകങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിൽ 17 ശതമാനം വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനുമായി വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഫീൽഡ് കാമ്പയിനുകൾ നടത്താറുണ്ട്. ദിവസങ്ങൾക്കു മുമ്പ് ദാഖിലിയ മുനിസിപ്പാലിറ്റി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു. മുനിസിപ്പാലിറ്റി അധികൃതർ ഇസ്കി വിലായത്തിൽ അലഞ്ഞുതിരിയുന്ന നിരവധി മൃഗങ്ങളെ പിടികൂടുകയും ചെയ്തു.
ഇത്തരം മൃഗങ്ങൾ വരുത്തുന്ന നാശത്തെക്കുറിച്ച് മുനിസിപ്പൽ ഉദ്യോഗസ്ഥർ, മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന സ്ഥലങ്ങളിലെ വ്യാപാരികളുമായി സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. റോഡുപയോഗിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് മൃഗങ്ങളെ അഴിച്ചുവിടരുതെന്ന് വിവിധ മുനിസിപ്പാലിറ്റി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വഴിതെറ്റിപ്പോയതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളുടെ നിർവചനത്തിൽ ഒട്ടകങ്ങൾ, കുതിരകൾ, പശു, ആട് അല്ലെങ്കിൽ മേൽനോട്ടമില്ലാതെ അലഞ്ഞുതിരിയാൻ ഉടമ ഉപേക്ഷിച്ച മൃഗങ്ങളും ഉൾപ്പെടും.ഓരോ ഒട്ടകത്തിനും കുതിരക്കും പശുവിനും പ്രതിദിനം 15 റിയാലും ആട് അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗത്തിന് അഞ്ചും നിയമലംഘകരിൽനിന്ന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിക്ക് ഈടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.