മസ്കത്ത്: ദങ്ക് വിലായത്തിലെ ഖുമൈറയിൽ വെങ്കല യുഗ കാലഘട്ടത്തിന്റെ ലോഹ ഖനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വാർസ യുനിവേഴ്സിറ്റിയുടെ പുരാവസ്തു വിഭാഗം നടത്തുന്ന ഉദ്ഖനനത്തിലാണ് ചരിത്ര പ്രാധാന്യമുള്ള കണ്ടെത്തലുകൾ നടത്തിയത്. വെങ്കല യുഗത്തിന്റെ ആദ്യ ഘട്ടമായ ബി.സി 2600-2000 നും ഇടയിൽ ഇവിടെനിന്ന് കുഴിച്ചെടുക്കുന്ന ലോഹങ്ങൾ മെസപ്പൊട്ടോമിയയിലേക്കും ഇന്ത്യയിലേക്കും കയറ്റി അയച്ചിരുന്നു.
അയിരുകൾ പൊടിക്കാനുള്ള ഡസൻ കണക്കിന് കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവിടെനിന്ന് കണ്ടെത്തിയതായി സംഘത്തിൽപെട്ട അഗ്നേസ്ക പീങ്കോസ്ക പറഞ്ഞു. ചെമ്പ് ഉരുക്കാൻ ഉപയോഗിക്കുന്ന ചൂളകളുടെ തുണ്ടുകളും ഇവിടെനിന്ന് ലഭിക്കുകയുണ്ടായി. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന വർക് ഷോപ്പുകളടക്കമുള്ള കെട്ടിടങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയവയിൽ പെടുന്നുണ്ട്.
അതേ മേഖലയിലെ ഒരു കുന്നിൽനിന്ന് ഇരുമ്പ് യുഗത്തില ജനവാസത്തിന്റെ തെളിവുകളും ലഭിച്ചു. 1300 ബി.സിക്കും 300 ബിസിക്കും ഇടയിലാണ് ഇവിടെ അധിവാസമുണ്ടായിരുന്നത്.
നേരെയുള്ള തെരുവിനോടുചേർന്ന് ഇരു ഭാഗങ്ങളിലും നിരവധി വീടുകളുണ്ടായിരുന്നു. ഒമാനിൽനിന്ന് വെങ്കല യുഗത്തിന്റെ ആദ്യ ഘട്ടത്തിൽ മെസപ്പൊട്ടോമിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ചെമ്പ് കയറ്റി അയക്കുന്നത് പുരാതന കാലം മുതൽ ഒമാന്റെ മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് മികച്ച തെളിവാണ്. അക്കാലം മുതൽക്കെ ഒമാൻ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക സംസ്കാരിക കൈമാറ്റങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.