ഡി.ഡി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: മസ്കത്തിലെ നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി.ഡി.എയുടെ 'ഡി.ഡി.എ ലാ ഫെസ്റ്റ്' മെഗാ ഇവന്റ് ഒക്ടോബർ 21ന് ഖുറം സിറ്റി ആംഫി തിയറ്ററിൽ നടക്കും. വിദ്യാലയം പത്തുവർഷം പൂർത്തീകരിക്കുന്ന വേളയിൽ തങ്ങളുടെ 250ഓളം വരുന്ന വിദ്യാർഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ഫെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യകതകളിലൊന്നെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത സിനിമ നടിയും നർത്തകിയുമായ ശോഭന മുഖ്യാതിഥിയായി പങ്കെടുക്കും.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ, പ്രത്യേക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവരുടെ പ്രകടനങ്ങൾ നടത്താനുള്ള അവസരവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലാഭം ലക്ഷ്യമാക്കിയല്ല ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്നും സംഗീതത്തിന്റെയും നൃത്തത്തിന്റെയും പ്രോത്സാഹനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ടീം ഡി.ഡി.എ ഭാരവാഹികൾ പറഞ്ഞു. സി പേൾസ് ജ്വല്ലറിയാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ഒമാനിൽ പുതിയൊരു നൃത്ത സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ഡി.ഡി.എ പ്രവർത്തനം ആരംഭിക്കുന്നത്. പ്രഫഷനൽ ഡാൻസ് ഇൻസ്ട്രക്ടർമാർ ബോളിവുഡ്, ഹിപ് ഹോപ്, സെമി ക്ലാസിക്കൽ, കണ്ടംപററി തുടങ്ങി വ്യത്യസ്ത ശൈലികളിൽ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നിലവിൽ മസ്കത്തിലെ നാല് ശാഖകളിലായി 500 ഓളം വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അന്താരാഷ്ട്ര ബ്രാഞ്ച് 2018ൽ കാനഡയിൽ തുടങ്ങിയിരുന്നു. കഴിഞ്ഞ 10 വർഷമായി ഒമാനിലെയും യു.എ.ഇയിലെയും വിവിധ പരിപാടികളിൽ പ്രധാന നൃത്ത സംഘമായി ഡി.ഡി.എ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഒമാനിൽ ഇന്ത്യ സോഷ്യൽ ക്ലബ് നടത്തുന്ന വാർഷിക നൃത്ത മത്സരമായ 'ഡാൻസ് മാനിയ' ഉൾപ്പെടെ പ്രധാന നൃത്ത മത്സരങ്ങളിൽ ഡി.ഡി.എയുടെ പ്രതിഭകൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയുടെ ഇന്റർനാഷനൽ ഗ്രൂവ്ഫെസ്റ്റിൽ പങ്കെടുക്കുകയും 'ദ ബെസ്റ്റ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട്' എന്ന ബഹുമതി ഡി.ഡി.എ നേടുകയും ചെയ്തിട്ടുണ്ട്. ടീം വർക്കായി പ്രർത്തിച്ചതിനാലാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാനായതെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.