മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തെരഞ്ഞെടുപ്പ് നവംബർ 22ന് നടക്കുമെന്ന് വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 13,000 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 61 ശതമാനവും ഫസ്റ്റ്, പ്രീമിയം ക്ലാസുകളിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ അഭ്യർഥനയെ തുടർന്ന് വോട്ടേഴ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 27 വരെ നീട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആകെ 21 സീറ്റുകളിലേക്കാണ് മത്സരം. അതോടൊപ്പം ചേംബർ ഓഫ് കോമേഴ്സിന്റെ വിവിധ ശാഖകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 21 മെംബർമാരിൽ പത്തുപേരെ വിവിധ ഗവർണറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കും. അഞ്ചു സീറ്റുകൾ പബ്ലിക് ജോയൻറ് സ്റ്റോക് കമ്പനികളിൽനിന്നുള്ളവർക്കായിരിക്കും. ഒരു സീറ്റ് വിദേശ നിക്ഷേപകരുടെ പ്രതിനിധികളായ വിദേശികൾക്കായിരിക്കും. ഈ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഒമാനിൽ താമസക്കാരായിരിക്കണം. ഈ സീറ്റിലേക്ക് മലയാളികളും രംഗത്തുണ്ട്. ബാക്കിയുള്ള സീറ്റുകൾ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവർക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.