മസ്കത്ത്: ഒമാൻ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യംവഹിച്ചു. ഏകദേശം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽക്കുന്ന ഗ്രഹണം ഉച്ചകഴിഞ്ഞ് പ്രാദേശികസമയം 2.50ന് ആണ് ആരംഭിച്ചത്. ഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി, ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്രകാര്യ വകുപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയിരുന്നത്. ഗവർണറേറ്റുകളിലെ വിലായത്തുകളിൽ സ്വദേശികളും വിദ്യാർഥികളുമടക്കം നിരവധി പേരായിരുന്നു വിവിധ ഇടങ്ങളിൽ ഗ്രഹണം വീക്ഷിക്കാൻ എത്തിയിരുന്നത്. വെൽഡിങ് ഹെൽമറ്റുകൾ, സോളാർ ടെലിസ്കോപ്പുകൾ, ബൈനോക്കുലറുകൾ തുടങ്ങിയവയിലൂടെയായിരുന്നു പലരും ഗ്രഹണം നിരീക്ഷിച്ചത്.
അതേസമയം, പ്രവൃത്തിദിവസമായിരുന്നതിനാൽ ഗ്രഹണം ദർശിക്കാൻ മലയാളികളടക്കമുള്ള പ്രവാസികളുടെടെ സാന്നിധ്യം കുറവായിരുന്നു. ഗ്രഹണം തുടങ്ങി ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മസ്കത്തടക്കമുള്ള വിവിധ നഗരപ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്. ഭാഗികഗ്രഹണം 3.57ന് ആണ് സംഭവിച്ചത്. അഞ്ച് മണിയോടെ അവസാനിക്കുകയും ചെയ്തു. വ്യത്യസ്ത അനുപാതത്തിലായിരുന്നു ഓരോ പ്രദേശത്തും ഗ്രഹണം അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് മുസന്ദം ഗവർണറേറ്റിലായിരിന്നു. 41 ശതമാനമായിരുന്നു ഇവിടെ ഗ്രഹണത്തിന്റെ അനുപാതം. മസ്കത്ത്-36, സലാല -22, നിസ്വ -35, സുഹാർ-37 എന്നിങ്ങനെയായിരുന്നു മറ്റ് പ്രദേശങ്ങളിലെ ഗ്രഹണത്തിന്റെ അനുപാതം.
ഗ്രഹണം നിരീക്ഷിക്കാനായി സുരക്ഷ നടപടിക്രമങ്ങൾ പാലിക്കണമെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്നും ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി നിർദേശം നൽകിയിരുന്നു. രാജ്യത്തെ മസ്ജിദുകളിൽ ഗ്രഹണ നമസ്കാരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.