മസ്കത്ത്: റൂവിയിലൂടെ കടന്നുപോകുന്ന വാദിയിൽ മസ്കത്ത് നഗരസഭ വാഹന പാർക്കിങ് നിരോധിച്ചു. ഇവിടെ കാറുകളും ട്രക്കുകളും പാർക്ക് ചെയ്യുന്നത് നിരോധിച്ചുള്ള ബോർഡ് നഗരസഭ സ്ഥാപിച്ചു. വാദികളിൽ വാഹനം പാർക്ക് ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്ന് മസ്കത്ത് നഗരസഭ ഗ്രേറ്റർ മത്ര ഡയറക്ടർ ജനറൽ എൻജിനീയർ നാസർ അബ്ദുല്ല അൽ ഗൈലാനി പറഞ്ഞു. റൂവിയിലും പരിസരത്തും ആവശ്യത്തിന് പാർക്കിങ് കേന്ദ്രങ്ങൾ ഉള്ളപ്പോഴാണ് ആളുകൾ പണം ലാഭിക്കുന്നതിനായി വാദികളിലേക്ക് വാഹനങ്ങളിറക്കുന്നത്. പാർക്കിങ് പാടില്ലെന്ന് കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് നിയമം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മിതമായ നിരക്കുകളാണ് പാർക്കിങ്ങിന് ഉള്ളത്. ഉച്ചക്ക് ഒരുമണി മുതൽ നാലുവരെ പാർക്കിങ് സൗജന്യവുമാണ്. ഇതെല്ലാമുണ്ടായിട്ടും പാർക്കിങ്ങിന് അനുയോജ്യമല്ലാത്ത വാദികളടക്കം സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനാണ് ജനങ്ങൾക്ക് താൽപര്യമെന്ന് എൻജിനീയർ ഗൈലാനി പറഞ്ഞു. റൂവി മേഖലയിൽ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. ഇത് റൂവിയിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയും വാദിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി കേബിളുകൾ കടന്നുപോകുന്നതിനാൽ ഇവിടെ തീയിടുകയോ നിർമാണ മാലിന്യങ്ങൾ ഉപേക്ഷിക്കുകയോ വാഹനങ്ങൾ ഒാടിക്കുകയോ പാർക്ക് ചെയ്യുകയോ പാടില്ലെന്ന് ബോർഡിൽ നിർദേശിക്കുന്നു. നിയമലംഘകർക്ക് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഒപ്പം, ഇവർ നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും ബോർഡിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.