മസ്കത്ത്: പകർച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 16 മുതൽ സമഗ്ര ദേശീയ സർവേ. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ സർവേ നടത്തുന്നത്. രോഗാണു വാഹകരെ പറ്റിയും അവയുടെ പുനരുൽപാദന സ്ഥലങ്ങളെക്കുറിച്ചും ഡേറ്റ തയാറാക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന പ്രദേശങ്ങൾ, തൊഴിൽ മേഖലകൾ തുടങ്ങി ഒമാനിലെ മുഴുവൻ ജനവാസ മേഖലകളും സർവേയിൽ ഉൾപ്പെടും. രാജ്യത്തെ ജനസാന്ദ്രതയും ഭൂമിശാസ്ത്രവും അനുസരിച്ച്, സർവേ പൂർത്തിയാക്കാൻ മൂന്നു മാസംവരെ നീണ്ടുനിൽക്കും. സർവേ നടത്തുന്ന രീതിയെ കുറിച്ച് ചെറു വിവരങ്ങൾ നൽകിയ ശേഷമായിരിക്കും ഓരോസ്ഥലത്തും പ്രത്യേക സംഘങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ വിവര ശേഖരണം നടത്തുക. സർവേയുമായി എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൊതുകുകളെ തുരത്താൻ കാമ്പയിനുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: തലസ്ഥാന നഗരിയിലെ കൊതുകുകളുടെ വ്യാപനം കുറക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റി കാമ്പയിൻ ആരംഭിച്ചു. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയുമാണ് ലക്ഷ്യം. ഡെങ്കിപ്പനിക്ക് കാരണമായേക്കാവുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ പെസ്റ്റ് കൺട്രോൾ ടീമിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം. മത്രയിലും മസ്കത്തിന്റെ വിവിധ സ്ഥലങ്ങളിലുമാണ് കൊതുക് നശീകരണി അടക്കമുള്ളവ തളിക്കുന്നത്. കൊതുകുകളുടെ പ്രജനനം തടയാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പ്രജനന അന്തരീക്ഷം ഇല്ലാതാക്കാനായി സമൂഹത്തിലെ എല്ലാ അംഗങ്ങളും ശുചിത്വ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ജലസംഭരണികൾ വൃത്തിയാക്കുക, എയർകണ്ടീഷണറുകളിൽനിന്നുള്ള വെള്ളം നീക്കം ചെയ്യുക, ജലധാരകൾ, നീന്തൽക്കുളങ്ങൾ, കാർഷിക ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കുന്ന വെള്ളം അഞ്ച് ദിവസത്തിലൊരിക്കൽ മാറ്റുന്നതുൾപ്പെടെ കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു. മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി പാത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം അഞ്ച് ദിവസം കൂടുമ്പോൾ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം മാാർച്ചിൽ രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വേളയിലും മസ്കത്ത് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൊതുകിനെയും അവയുടെ പ്രജനന കേന്ദ്രങ്ങളെയും ചെറുക്കുന്നതിനുള്ള വിവിധ പ്രവർത്തനം നടത്തിയിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ വിവിധ സ്ഥലങ്ങളിൽ സ്പ്രേ ചെയ്തായിരുന്നു കൊതുക് നശീകരണം. 2019, 2020 കാലഘട്ടങ്ങളിൽ മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.