മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുമായി സലാല തുറമുഖത്ത് ആഡംബര കപ്പൽ വീണ്ടും. ക്യൂൻ മേരി-രണ്ട് ക്രൂസ് കപ്പലാണ് കഴിഞ്ഞ ദിവസം തീരം തൊട്ടത്. 2145 വിനോദ സഞ്ചാരികൾ ഉൾപ്പെടെ 3415 യാത്രക്കാരാണ് കപ്പലിലുള്ളത്. ഈജിപ്ഷ്യൻ തുറമുഖമായ സഫാഗയിൽനിന്ന് യു.എ.ഇ തലസ്ഥാനമായ അബൂദബിയിലേക്ക് പോകുന്ന ക്രൂസ് കപ്പലാണിത്. സലാല തുറമുഖത്തെത്തിയ സഞ്ചാരികൾ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചു. സീസണിന്റെ ഭാഗമായി സലാലയിലെത്തുന്ന ഏഴാമത്തെ ആഡംബര കപ്പലാണിത്. സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി. ഈ വർഷം സുൽത്താൻ ഖാബൂസ് പോർട്ട്, ഖസബ്, സലാല തുറമുഖങ്ങളിൽ 30ഓളം ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഏകദേശം 1.50 ലക്ഷം സഞ്ചാരികൾ ഒമാനിലെത്തും. കോസ്റ്റ ടോസ്കാന, എ.ഐ.ഡി കോസ്മ, എം.എസ്.സി ഓപറ, മെയിൻ ഷിഫ് ആറ്, ക്വീൻ മേരി രണ്ട്, നോർവീജിയൻ ജേഡ് എന്നിവയാണ് ഈ വർഷം ഒമാൻ തീരങ്ങളിലെത്തുന്ന ആഡംബര കപ്പലുകളിൽ ചിലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.