മസ്കത്ത്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ-മുൻകരുതൽ നടപടികൾ ഒമാൻ കൂടുതൽ കടുപ്പിക്കുന്നു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കാണിച്ച് റീജ്യനൽ മുനിസിപ്പാലീറ്റീസ് മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച മുതൽ തന്നെ നിയമം നിലവിൽ വന്നു.
പൊതുജനങ്ങളുടെ ഒത്തുചേരലുകൾ തടയാൻ ലക്ഷ്യമിട്ടാണ് കടകളുടെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങൾ, ഗ്രോസറികൾ, ക്ലിനിക്കുകൾ, ഫാർമസി, ഒപ്റ്റികൽ സ്റ്റോർ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവക്ക് മാത്രമാണ് ഇളവുള്ളത്. മാളുകൾക്ക് പുറത്തുള്ള റസ്റ്റോറൻറുകൾ ഒാർഡർ, ഡെലിവറി സേവനങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.
മാർച്ച് 18 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ, ബാർബർ- ബ്യൂട്ടി ഷോപ്പുകൾ എന്നിവയും അടഞ്ഞുകിടക്കുകയാണ്. നിരോധം ബാധകമല്ലാത്തതിനാൽ റൂവി ഹൈസ്ട്രീറ്റ് അടക്കം പ്രദേശങ്ങളിൽ കടകൾ പ്രവർത്തിച്ചിരുന്നു. പുതിയ നിർദേശത്തോടെ ഇത്തരം മേഖലകളിലെ കടകൾക്കും താഴുവീണു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ അനുസരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.