മസ്കത്ത്: തിങ്കളാഴ്ച രാത്രി 11.45ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർഇന്ത്യ എക്പ്രസിന്റെ ഐ. എക്സ് 337 വിമാനം മസ്കത്തിൽ എത്തിയത് ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച 5.40ന്. ആറ് മണിക്കൂറിലധികം വിമാനത്തിലിരിക്കേണ്ടി വന്ന കുട്ടികൾ അടക്കമുള്ളവർക്ക് വെള്ളം മാത്രമാണ് എയർ ഇന്ത്യ എക്പ്രസ് ജീവനക്കാർ നൽകിയത്. കണക്കുകൂട്ടിയതിലുമധികം സമയം വിമാനത്തിൽ കഴിയേണ്ടി വന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയാസം നേരിടേണ്ടിയും വന്നു. കുട്ടികൾ കരഞ്ഞ് തളരുകയും പലരും ക്ഷീണിച്ച് അവശരാകുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ച 1.15 നാണ് വിമാനം മസ്കത്തിൽ എത്തേണ്ടിയിരുന്നത്. രാത്രി 11 മണിയോടെതന്നെ കോഴിക്കോട്ടുനിന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ 11.50 ഓടെയാണ് വിമാനം പറന്നുപൊങ്ങിയതെന്ന് യാത്രക്കാർ പറയുന്നു. ഈ വിമാനം ഒമാൻ സമയം 1.46 നാണ് മസ്കത്തിൽ എത്തുകയെന്നാണ് അറിയിപ്പിലുണ്ടായിരുന്നത്.
പിന്നീട് 3.05 ആയി നീളുകയായിരുന്നു. 3.05 കഴിഞ്ഞിട്ടും മസ്കത്ത് വിമാനത്താവളത്തിലെ ബോർഡിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. പിന്നെയും വൈകിയാണ് 4.05ന് വിമാനം ഇറങ്ങുമെന്ന അറിയിപ്പുണ്ടായത്. എന്നാൽ, 4.10 ഓടെയാണ് വിമാനം ഇറങ്ങിയത്. ഇതിനിടെ പുലർച്ച 1.15 വിമാനം എത്തുമെന്ന് കരുതി നിരവധി പേർ ഉറ്റവരെ സ്വീകരിക്കാൻ മസ്കത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, വിമാനം 1.46നാണെന്നറിഞ്ഞതോടെ നിരാശകരാകുകയായിരുന്നു. പിന്നീട് ഒമാൻ സമയം 3.05ആയും 4.05 ആയും ഒക്കെ സമയം മാറുകയായിരുന്നു. ഇതോടെ പലരും ഉറക്കമൊഴിച്ച് വിമാനത്താവളത്തിൽതന്നെ കഴിച്ചുകൂട്ടുകയായിരുന്നു.
കോഴിക്കാട്ടുനിന്ന് വിമാനം വൈകിയെങ്കിലും മസ്കത്തിലെത്തുമ്പോൾ വല്ലാതെ വൈകില്ലെന്ന് കരുതിയതിനാലാണ് പലരും നേരത്തേതന്നെ വിമാനത്താവളത്തിലെത്തിയത്. ഗൂഗ്ൾ സെർച്ചിൽ വിമാനം മസ്കത്ത് വിമാനത്താവളത്തിനടുത്ത് എത്തിയതായി കാണിക്കുകയും ചെയ്തിരുന്നു. ഏതായാലും യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ നിരവധി പേർക്ക് വിമാനത്താവളത്തിൽ തന്നെ തങ്ങേണ്ടിവന്നു. ഇതുകാരണം പലർക്കും ചൊവ്വാഴ്ച ജോലിക്ക് പോകാനും കഴിഞ്ഞില്ല. കോഴിക്കോട്ടുനിന്ന് വൈകി പുറപ്പെട്ട വിമാനം ഒമാൻ സമയം 1.45 ഓടെ മസ്കത്തിൽ എത്തിയെങ്കിലും മസ്കത്തിൽ ഇറങ്ങാൻ സിഗ്നൽ കിട്ടിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ഇതോടെ വിമാനം ഷാർജയിലേക്ക് തിരിച്ചുവിടുകയും പിന്നീട് മസ്കത്തിലേക്ക് തിരികെ വരികയുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ യാത്രക്കാർ പലരും ക്ഷുഭിതരായെങ്കിലും ഇത്തരം ചൂടാവലുകൾ പതിവായതിനാൽ ജീവനക്കാരിൽ നിന്ന് കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ലെന്നും യാത്രക്കാർ പറയുന്നു. സാധാരണ സമയത്തിന്റെ ഇരട്ടി സമയം വിമാനത്തിൽ ഇരുന്ന ചെറിയ കുട്ടികൾ വിശന്ന് നിലവിളിച്ചെങ്കിലും പച്ചവെള്ളമല്ലാതെ മറ്റൊന്നും അധികൃതർ നൽകിയിരുന്നില്ല.
ഇേതാടെ കുട്ടികൾ പലരും തളർന്ന്പോയതായും യാത്രക്കാർ പറയുന്നു. യാത്രക്കാർ എല്ലാവരും ഏറെ വൈകി മസ്കത്ത് വിമാനത്താവളത്തിൽ എത്തുമ്പോൾ ഏറെ ക്ഷീണിതരും ആയിരുന്നു. ഇത്രയും നീണ്ട നേരം വിമാനത്തിലിരിക്കേണ്ടി വന്നിട്ടും കുട്ടികൾക്കെങ്കിലും ഭക്ഷണം നൽകേണ്ടിയിരുന്നുവെന്നും എയർ ഇന്ത്യ എക്പ്രസിന്റെ ഇത്തരം നിലപാടുകൾക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന കാര്യം പഠിച്ചു വരുകയാണെന്നും യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.