ഷോപ് ആൻഡ് ഡൊണേറ്റ് വഴി സമാഹരിച്ച ഒന്നര ലക്ഷം റിയാലിന്റെ സംഭാവന ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ ചാരിറ്റി ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ അഹമ്മദ് യൂസുഫ് ഫ ഖ്റുവിന് കൈമാറുന്നു. ലുലു ഗ്രൂപ് ഉദ്യോഗസ്ഥർ സമീപം
ദോഹ: ഖത്തർ ചാരിറ്റിയുടെ മാനുഷിക സേവനങ്ങൾക്ക് പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഒന്നര ലക്ഷം റിയാൽ സംഭാവന ചെയ്തു. സി.എസ്.ആർ പദ്ധതിയോട് ചേർന്ന് റമദാനിൽ നടന്ന ലുലു ഷോപ് ആൻഡ് ഡൊണേറ്റ് വഴി സമാഹരിച്ചാണ് സംഭാവന നൽകിയത്.
1.50 ലക്ഷം റിയാലിന്റെ ചെക്ക് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ ചാരിറ്റി ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ അഹമ്മദ് യൂസുഫ് ഫഖ്റുവിന് കൈമാറി. ഡി റിങ് റോഡിലെ ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ റീജനൽ മാനേജർ ഷാനവാസ് പി.എം ഉൾപ്പെടെ ലുലു ഉദ്യോഗസ്ഥർ പങ്കെടുത്തു.
സാമൂഹിക ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള ലുലു ഗ്രൂപ്പിന്റെ ഉത്തരവാദിത്വപൂർണമായ പിന്തുണക്ക് അഹമ്മദ് യൂസുഫ് ഫഖ്റു നന്ദി അറിയിച്ചു. ഖത്തർ ചാരിറ്റിയുടെ ഏറ്റവും ശ്രദ്ധേയമായ സി.എസ്.ആർ പദ്ധതിയാണ് ചാരിറ്റി പാട്ണർ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും വ്യക്തമാക്കി. ഖത്തർ ചാരിറ്റിയുടെ വിവിധ പദ്ധതികളെയും കാമ്പയിനുകളെയും പിന്തുണക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന് അദ്ദേഹം നന്ദി അറിയിച്ചു.
ഖത്തർ ചാരിറ്റിയുമായുള്ള പങ്കാളിത്തം അഭിമാനകരമാണെന്ന് എം.ഒ. ഷൈജാൻ പറഞ്ഞു. ഷോപ്പ് ആൻഡ് ഡൊണേറ്റ് ഉൾപ്പെടെ സംരംഭങ്ങൾ ലുലു ഉപഭോക്താക്കളെ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമാവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. ഭാവിയിലെ വിവിധ പരിപാടികളെ പിന്തുണയ്ക്കുന്നതിലെ പ്രതിബദ്ധത വ്യക്തമാക്കിയ അദ്ദേഹം ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ലുലു ഗ്രൂപ്പും ഖത്തർ ചാരിറ്റിയും വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലുലു സ്റ്റോറുകളിലെ ചെക്കൗട്ട് കൗണ്ടറുകൾ വഴി സംഭാവന നൽകാനും, ദാനം പ്രോത്സാഹിപ്പിക്കാൻ അവസരമൊരുക്കി ഖത്തർ ചാരിറ്റിയുടെ ഖൈർ കാർഡുകൾ, ഫണ്ട് സ്വരൂപിക്കാനായി ഷോപ് ആൻഡ് ഡൊണേറ്റ്, ചാരിറ്റി പാർട്ണർ തുടങ്ങി വിവിധ പദ്ധതികൾ ഈ മേഖലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.