മസ്കത്ത്: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്ത് വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. മസ്കത്തിൽനിന്ന് പറന്നുയർന്ന് 45 മിനിറ്റിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ഇതോടെ അടിയന്തര ആവശ്യത്തിന് നാട്ടിൽ പോവേണ്ട കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷടക്കം നിരവധി യാത്രക്കാർ ദുരിതത്തിലായി. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 165 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
വിമാനം പറന്നുയർന്ന സമയങ്ങളിൽ കാര്യമായ പ്രയാസങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. തിരിച്ചിറക്കിയെങ്കിലും യാത്രക്കാർ ആദ്യം വിമാനത്തിൽനിന്ന് ഇറങ്ങാൻ തയാറായിരുന്നില്ല. ഗത്യന്തരമില്ലാതെ വിമാനത്തിൽനിന്നിറങ്ങിയ പലർക്കും തുടർയാത്രയെ പറ്റി കൃത്യമായ ധാരണ അധികൃതർ നൽകിയിട്ടില്ല. 12 പേരെ മസ്കത്ത്-കണ്ണൂർ വിമാനത്തിൽ ശനിയാഴ്ച രാത്രിയോടെ അയച്ചു. കണ്ണൂരിൽനിന്ന് കേരളത്തിന്റെ അങ്ങേയറ്റത്തിരിക്കുന്ന തിരുവനന്തപുരത്തേക്കുള്ള യാത്ര ഏറെ പ്രയാസകരമാണെന്ന് യാത്രക്കാർ പറയുന്നു. ബാക്കിയുള്ളവർക്ക് ഹോട്ടൽ താമസം നൽകാനും ഞായറാഴ്ച രാവിലെയുള്ള തിരുവനന്തപുരം വിമാനത്തിൽ കയറ്റിവിടാനുമാണ് അധികൃതർ ശ്രമിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ട ചാത്തന്നൂർ സ്വദേശി, നാട്ടിൽ ഐ.സി.യുവിൽ കിടക്കുന്ന പിതാവിനെ കാണാൻ നാട്ടിൽ പോവുന്ന തിരുവനന്തപുരം സ്വദേശി ആന്റോ, എം.ബി.ബി.എസ് അഡ്മിഷനുവേണ്ടി അടിയന്തരമായി നാട്ടിൽ റിപ്പോർട്ട് ചെയ്യേണ്ട വിദ്യാർഥി തുടങ്ങി നിരവധിപേരാണ് യാത്ര മുടങ്ങിയതോടെ ദുരതത്തിലായത്.
ശനിയാഴ്ച രാവിലെ 10.45നുള്ള വിമാനം വൈകീട്ട് നാലു മണിയോടെയായിരുന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വിമാനം വൈകുന്ന വിവരം പലരും ലഗേജും മറ്റ് ഒരുക്കങ്ങളുമായി എയർപോർട്ടിൽ എത്തിയതോടെയാണ് അറിയുന്നത്. വിമാനം നാലുമണിക്കൂർ വൈകുമെന്നാണ് ആദ്യം അധികൃതർ അറിയിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്ക് ഉച്ചക്ക് 1.30ന് ബോർഡിങ് പാസുകൾ നൽകി. എന്നാൽ, 3.15നാണ് ബോർഡിങ് നൽകിയത്. നാലുമണിയോടെ വിമാനം പറന്നുയരുകയും 4.45 ന് വിമാനം തിരിച്ചിറക്കുകയുമായിരുന്നു. കഴിഞ്ഞമാസം എയർഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിലേക്കുള്ള വിമാനത്തിന് മസ്കത്ത് വിമാനത്താവളത്തിൽ തീപിടിച്ചിരുന്നു. ഇതുസംബന്ധമായ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.
മസ്കത്ത്: മസ്കത്തിൽനിന്ന് പറന്നുയർന്ന് 45 മിനിറ്റിന് ശേഷം തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസിൽ പ്രവാസിയാത്രക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷും. ഒരാഴ്ചയായി ഗൾഫിലുള്ള മഹേഷിന് ശനിയാഴ്ച വൈകീട്ട് നാട്ടിൽ നടക്കുന്ന രണ്ട് സാംസ്കാരിക പരിപാടികൾ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനാണ് ശനിയാഴ്ച രാവിലെ മസ്കത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തത്. ഷാർജയിൽ നടന്ന കരുനാഗപ്പള്ളി അസോസിയേഷൻ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം രണ്ട് ദിവസം മുമ്പാണ് മസ്കത്തിൽ എത്തിയത്.
മസ്കത്തിൽ ഒ.ഐ.സി.സി അടക്കമുള്ള ചില പരിപാടികളിലും പങ്കെടുത്തിരുന്നു. രാവിലെ പത്ത് മണിക്ക് തന്നെ എം.എൽ.എ വിമനത്താവളത്തിൽ എത്തിയിരുന്നു.
യാത്ര മുടങ്ങിയവരിൽ പലരും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരാണ്. ഇതിൽ അമ്മ മരിച്ച് നാട്ടിൽ പോവേണ്ട ചാത്തന്നൂർ സ്വദേശിയുടെ അവസ്ഥ ദയനീയമാണ്. ഞായറാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം നാട്ടിൽ പോവുന്നത്. മാനസിക പ്രയാസങ്ങൾ കാരണം സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്.
പിതാവ് ഐ.സി.യുവിൽ കിടക്കുന്ന തിരുവനന്തപുരം സ്വദേശി ആന്റോക്കും സമാനമായ പ്രയാസമാണ്. അടിയന്തര ആവശ്യമായതിനാൽ കടം വാങ്ങി ടിക്കറ്റെടുത്താണ് ഇദ്ദേഹം നാട്ടിലേക്ക് പുറപ്പെടുന്നത്. ബുറൈമിയിൽ ജോലിചെയ്യുന്ന ആന്റോ പുലർച്ചെ നാല് മണിക്കാണ് താമസ സ്ഥലത്തുനിന്ന് പുറപ്പെട്ടത്. എട്ട് മണിയോടെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. മസ്കത്തിൽന്ന് 700 കിലോ മീറ്റർ അകലെയുള്ള ദുകത്ത് ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ബൈജു വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ള ബസിൽ രാവിലെ എട്ട് മണിയോടെ വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി അബ്ദുൽ കലാമും കുടുംബവും ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരുന്നു. എട്ടംഗ കുടുംബത്തിൽ രോഗികളും മറ്റ് ശാരീരിക വിഷമതകളും അനുഭവിക്കുന്നവരുണ്ട്. മകളുടെ എം.ബി.ബി.എസ് പ്രവേശനത്തിന് അടിയന്തരമായി നാട്ടിലെ മെഡിക്കൽ കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നവരും ഉണ്ട്. വിമാനം റദ്ദാക്കിയതോടെ ഇവർക്ക് ഹോട്ടലിലേക്ക് തിരിച്ചുപോവാൻ കഴിയുമോ എന്ന നിയമപ്രശ്നവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.