ഇത്തിഹാദ് സാറ്റ്
ദുബൈ: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് ശനിയാഴ്ച വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) അറിയിച്ചു. യു.എസിലെ കാലിഫോർണിയ വാൻഡൻബർഗ് സ്പേസ് ബേസ് ബേസിൽനിന്ന് യു.എ.ഇ സമയം രാവിലെ 10.39നാണ് വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, കാലാവസ്ഥയുടെയും സാങ്കേതിക ഘടകങ്ങളുടെയും മാറ്റത്തിനനുസരിച്ച് സമയത്തിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം. ഇത്തിഹാദ് സാറ്റിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചിരുന്നു.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് പുതിയ ഉപഗ്രഹം വികസിപ്പിച്ചത്. മൂന്ന് ഇമേജിങ് മോഡുകൾ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്പോട്ട് മോഡ് എന്ന വിഭാഗത്തിൽ ചെറിയ പ്രദേശങ്ങളുടെ ഉയർന്ന റെസലൂഷൻ ചിത്രങ്ങൾ പകർത്താൻ സാധിക്കും. വലിയ പ്രദേശങ്ങളുടെ വിശാലമായ ഭാഗങ്ങൾ പകർത്തുന്ന സ്കാൻ മോഡാണ് മറ്റൊന്ന്.
നീളമുള്ള പ്രദേശങ്ങളുടെ വിപുലമായ നിരീക്ഷണത്തിന് സഹായിക്കുന്ന സ്ട്രിപ് മോഡാണ് മറ്റൊന്ന്. ഇന്ധന ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യൽ, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തൽ, സ്മാർട്ട് കൃഷിക്ക് സഹായം, പരിസ്ഥിതി നിരീക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഇത്തിഹാദ് സാറ്റ് ഉപകാരപ്പെടും. ഇതിനൊപ്പം ഇത്തിഹാദ് സാറ്റ് നൽകുന്ന ഡേറ്റ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിലയിരുത്തുകയും ചെയ്യും.
വിക്ഷേപണം പൂർത്തിയായാൽ സാറ്റലൈറ്റ് നിയന്ത്രിക്കുന്നത് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ മിഷൻ കൺട്രോൾ സെന്ററായിരിക്കും. ഇവിടെനിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ബഹിരാകാശത്തുനിന്ന് അയക്കുന്ന ഡേറ്റ വിലയിരുത്തുകയും ചെയ്യും. സ്പേസ് സെന്ററിന്റെ വെബ്സൈറ്റ് വഴി രാവിലെ 10.15 മുതൽ വിക്ഷേപണത്തിന്റെ തൽസമയ കാഴ്ചകൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.