ഹോട്ട്പാക്ക് ഹാപ്പിനസ് പ്രോജക്ടിന്‍റെ ലോഗോ വ്യവസായ മന്ത്രി പി. രാജീവ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഹോട്ട്പാക്ക് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

തൊഴിലാളികൾക്ക് 'ഹാപ്പിനസ് പ്രോജക്ടുമായി' ഹോട്ട്പാക്ക്

ദുബൈ: തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളി ക്ഷേമം ഉറപ്പിക്കാനും ലക്ഷ്യമിട്ട് ഹോട്ട്പാക്ക് ഗ്ലോബല്‍ 'ഹാപ്പിനസ് പ്രോജക്ട്' പ്രഖ്യാപിച്ചു. കമ്പനിയുടെ 26ാം വാര്‍ഷികത്തില്‍ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി അവരുടെ ഇടപഴകൽ മെച്ചപ്പെടുത്താനുള്ളതാണ് പദ്ധതി. ദുബൈ ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്കിലെ ഹോട്ട്പാക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരള വ്യവസായ മന്ത്രി പി. രാജീവ് കാമ്പയിന്‍ ലോഗോ പുറത്തിറക്കിയിരുന്നു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പങ്കെടുത്തു.

കമ്പനിയുടെ സുപ്രധാന നേട്ടം ആഘോഷിക്കാന്‍ ജീവനക്കാരുടെ ശാക്തീകരണത്തിനായി കായിക-സാംസ്‌കാരിക പരിപാടികളും പരിശീലന സെഷനുകളും സംഘടിപ്പിക്കുമെന്ന് ഹോട്പാക്ക് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. ജീവനക്കാരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായിരിക്കും പ്രോഗ്രാമുകള്‍. 3,500 ജീവനക്കാരില്‍നിന്നും പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധാരണ സാഹചര്യമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഹോട്ട്പാക്ക് സില്‍വര്‍ ജൂബിലി ആഘോഷിച്ചിരുന്നില്ല. കമ്പനിയുടെ നട്ടെല്ലായ ജീവനക്കാരോടൊപ്പം ഈ വിജയാഘോഷം അഭിമാനപൂര്‍വം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സൈനുദ്ദീന്‍ ബീരാവുണ്ണി പറഞ്ഞു.

ജീവനക്കാർക്ക് ശരിയായ വേദിയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി സര്‍ഗാത്മകവും ഉല്‍പാദന ക്ഷമവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുസ്ഥിരതാ പ്രോത്സാഹനത്തിന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഓണ്‍ലൈന്‍ ഇക്കോ സ്‌റ്റോര്‍ ആരംഭിച്ചിരുന്നു. ഇക്കൊല്ലം പ്രധാന സി.എസ്.ആര്‍ സംരംഭമായി ജീവനക്കാര്‍ക്കും അവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുകയാണ്.

Tags:    
News Summary - Hotpack for workers with 'Happiness Project'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.