അധോലോക ബന്ധം: കഡ്സെക്കെതിരെ നടപടിയെടുക്കാനാകാതെ ബി.ജെ.പി

മുംബൈ: അഴിമതി, അധോലോക ബന്ധ ആരോപണം നേരിടുന്ന മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെയെ ചൊല്ലി ബി.ജെ.പി നേതൃത്വത്തില്‍ ആശയക്കുഴപ്പം. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടതിന്‍െറ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ കഡ്സെക്കെതിരെ ആരോപണമുയരുന്നത്.

ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചെങ്കിലും കഡ്സെക്കെതിരെ നടപടിക്ക് തുനിഞ്ഞിട്ടില്ല. തീരുമാനം മഹാരാഷ്ട്ര സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും വിട്ടിരിക്കുകയാണ്. ഏക്നാഥ് കഡ്സെക്കെതിരെ നടപടി സ്വീകരിച്ചാല്‍ ബി.ജെ.പിയില്‍ വിള്ളലുണ്ടാകുമെന്ന് നേതൃത്വം ഭയക്കുന്നു. ഉത്തര മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ കരുത്താണ് ജനകീയനായ കഡ്സെ. മന്ത്രിപദവിയില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്ന പേടിയുണ്ട് നേതൃത്വത്തിന്.

പാര്‍ട്ടി അധികാരത്തിലത്തെിയപ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ഏക്നാഥ് കഡ്സെയെ 10ഓളം പ്രധാന വകുപ്പുകള്‍ നല്‍കിയാണ് നേതൃത്വം രമ്യതയിലാക്കിയത്. പാര്‍ട്ടിയുടെ വളര്‍ച്ചാകാലത്ത് പ്രധാന പങ്കുവഹിച്ച കഡ്സെയെ തഴഞ്ഞ് പുതുതലമുറക്കാരന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ ദേശീയ നേതൃത്വം മുഖ്യനാക്കുകയായിരുന്നു. റവന്യൂ, എക്സൈസ്, ന്യൂനപക്ഷക്ഷേമം, വഖഫ് ബോര്‍ഡ്, മൃഗപരിപാലനം, ക്ഷീരവികസനം, മത്സ്യബന്ധനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ കഡ്സെ വഹിക്കുന്നത്.

കഡ്സെയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിന് പകരം മന്ത്രിസഭാ പുന$സംഘടനാ സമയത്ത് പ്രധാന വകുപ്പുകള്‍ എടുത്തുകളയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. റവന്യൂ, എക്സൈസ് വകുപ്പുകള്‍ ഏക്നാഥ് കഡ്സെക്ക് നഷ്ടപ്പെടും. കഡ്സെയുടെ ദാവൂദ് ബന്ധത്തിന്‍െറ കാതല്‍ ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ആരോപണം. ദാവൂദിന്‍െറ ഭാര്യ മെഹ്ജബീന്‍െറ പേരിലുള്ള നാല് നമ്പറുകളില്‍നിന്ന് കഡ്സെയുടെ മൊബൈലിലേക്ക് നിരവധി വിളികള്‍ വന്നതായാണ് ഹാക്കര്‍മാര്‍ വെളിപ്പെടുത്തിയത്.

നഗരത്തിലെ വ്യവസായിയില്‍നിന്ന് 30 കോടി രൂപ കഡ്സെയുടെ പി.എ കൈക്കൂലി ആവശ്യപ്പെട്ടതും ഭൂമി കൈമാറ്റത്തിനുവേണ്ടിയാണ്. പുണെ ഭോസ്രി എം.ഐ.ഡി.സിയുടെ മൂന്ന് ഏക്കര്‍ ഭൂമി തുച്ഛവിലക്ക് ഭാര്യയുടെയും മകളുടെ ഭര്‍ത്താവിന്‍െറയും പേരിലാക്കിയെന്ന ആരോപണവും കഡ്സെയെ കുഴക്കുന്നു.
 എം.ഐ.ഡി.സി ലേലത്തിനുവെച്ച തര്‍ക്കഭൂമിയാണ് റവന്യൂ മന്ത്രിയായ കഡ്സെ തട്ടിയതെന്നാണ് പുതിയ ആരോപണം. അഴിമതിയെക്കാള്‍ ദാവൂദുമായുള്ള കഡ്സെയുടെ ബന്ധമാണ് ബി.ജെ.പി നേതൃത്വത്തെ ഏറെ കുഴക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.