ന്യൂഡൽഹി: മുഖ്യമന്ത്രി ആതിഷിക്കെതിരെ ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ട കേസ് ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എമാരെ ബി.ജെ.പി വിലക്ക് വാങ്ങുന്നുവെന്ന ആതിഷിയുടെ പരാമർശം തനിക്കും പാർട്ടിക്കും മാനഹാനി ഉണ്ടാക്കുന്നതാണ് എന്നായിരുന്നു പ്രവീൺ ശങ്കറിന്റെ പരാതി. എന്നാൽ പാർട്ടിയെ മൊത്തമായാണ് ആതിഷി വിമർശിച്ചതെന്നും വ്യക്തി അധിക്ഷേപമായി കാണാനാകില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ കോടതിയിൽനിന്ന് അനുകൂല വിധി വന്നത് എ.എ.പി ക്യാമ്പിന് ഊർജമാകും. സിറ്റിങ് സീറ്റായ കൽക്കാജിയിൽ നിന്നാണ് ആതിഷി മത്സരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് ആതിഷി ബി.ജെ.പിക്കു നേരെ വിമർശനവുമായി രംഗത്തുവന്നത്. ബി.ജെ.പിയുമായി ബന്ധമുള്ളവർ തന്നെയും എ.എ.പി നേതാക്കളെയും ബന്ധപ്പെട്ടെന്നും, അവർക്കൊപ്പം ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും ആതിഷി പറഞ്ഞു.
ഇതിനു പിന്നാലെയാണ് പ്രവീൺ ശങ്കർ കേസ് ഫയൽ ചെയ്തത്. ബി.ജെ.പിക്ക് നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും നടപടി വേണമെന്നും ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടു. ഇതുപ്രകാരം കോടതി ആതിഷിയെ വിളിച്ചുവരുത്തുകയും 20,000 രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടുകയും ചെയ്തു. പാർട്ടി കൺവീനർ കെജ്രിവാളിനെയും പരാതിക്കാർ കുറ്റക്കാരനാക്കിയെങ്കിലും കോടതി ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.