നിയമമേഖലയിൽ വളരെയധികം ആകാംക്ഷയും ആശങ്കയും ചില നല്ല പ്രതീക്ഷകളും നൽകിയാണ് 2023 കടന്നുപോകുന്നത്. ക്രിമിനൽ നിയമങ്ങളുടെ പേരുകളും ക്രമവും മാറ്റി. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.
പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി.) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾ നേരത്തെ പാസാക്കിയിരുന്നു. ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
സാങ്കേതിക വിദ്യയിലെ പുരോഗതി, സമൂഹത്തിലെ മാറ്റങ്ങൾ എന്നിവയുമായി ഒത്തുപോകാൻ നിയമങ്ങളിൽ കാലോചിത പരിഷ്കരണം ആവശ്യമാണെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ കുറവായിരിക്കും. എന്നാലും ദുർഗ്രഹമായ പേരുകൾ നൽകി പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും പഴയ നിയമങ്ങൾ അടിസ്ഥാനപരമായി നിലനിർത്തുകയും ചെയ്യണമെന്ന് ഇതിനർഥമില്ല. പുതിയ നിയമങ്ങളെക്കുറിച്ചുള്ള ആദ്യ വിമർശനം അവയുടെ ഹിന്ദി പേരുകളാണ്. ഇന്ത്യയിലെ എല്ലാ നിയമങ്ങൾക്കും ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയിൽ വിവർത്തനങ്ങളുണ്ട്. അതിനാലാണ് ഹിന്ദി പേരുകളിലേക്ക് മാറ്റിയത് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രത്യക്ഷത്തിൽ ക്രിമിനൽ നിയമങ്ങളുടെ ആംഗലേയവത്കരണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ പ്രതീകമാണ് ഹിന്ദി പേരുകൾ. എങ്കിലും ഒറ്റനോട്ടത്തിൽ നിലവിലെ ഭാഷയുടെ ഭൂരിഭാഗവും നിലനിർത്തിയെന്നാണ് മനസ്സിലാകുന്നത്. മാറ്റങ്ങൾ കുറവായതിനാൽ പുതുതായി നിയമനിർമാണം നടത്തേണ്ടിയിരുന്നോ എന്ന സംശയം ഇത് ജനിപ്പിക്കുന്നു. ‘ആൾക്കൂട്ട കൊലപാതകവും’ ‘സംഘടിത കുറ്റകൃത്യവും’ പുതിയ വകുപ്പുകളാണെങ്കിലും ‘വിദ്വേഷ പ്രസംഗം’ ഒഴിവാക്കിയിട്ടുണ്ട്. ഇത് നിർവചിക്കുന്നതും ശിക്ഷാർഹമാക്കുന്നതും കുറച്ചുവർഷങ്ങളായി ചർച്ചയിലായിരുന്നു. തിരച്ചിൽ നടത്തുമ്പോൾ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ ചിത്രീകരണം നിർബന്ധമാക്കുന്നത് സ്വാഗതാർഹമാണ്. കേസിൽപ്പെട്ട് രാജ്യത്തിന് പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയൽ ഇൻ ആബ്സൻഷ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ഏഴ് ദിവസത്തിനകം ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനകം കേസ് വിചാരണക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനകം ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ കുറവ് വരും. എന്നിരുന്നാലും നിലവിലെ 15 ദിവസത്തെ പരിധിക്കപ്പുറം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പുതിയ വ്യവസ്ഥകൾ അനുവദിക്കുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം സുപ്രധാന വിധി പുറപ്പെടുവിച്ചു. ഒരു വ്യക്തിക്ക് സർക്കാറിനെതിരെ മാത്രമല്ല, മറ്റ് പൗരന്മാർക്കെതിരെയും ഈ അവകാശം നടപ്പിലാക്കാൻ ശ്രമിക്കാമെന്ന് കോടതിയുടെ ഭരണഘടന ബെഞ്ച് പ്രസ്താവിച്ചു. വിദേശ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാനുള്ള കരട് ചട്ടങ്ങൾ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യുജിസി) പുറത്തിറക്കി.
ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമ കമ്പനികൾ നിർബന്ധമായും ഗ്രീവൻസ് ഓഫീസർമാരെ നിയമിക്കണമെന്ന് ഐ.ടി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥർ ഇന്ത്യയിൽ നിന്നുള്ളവരായിരിക്കണം. സമൂഹമാധ്യമ ഉപയോക്താക്കൾ നൽകുന്ന പരാതികൾ അവർ നിരീക്ഷിക്കും. വിദേശ അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ അഭിഭാഷകവൃത്തി ചെയ്യുന്നതിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വിദേശ അഭിഭാഷകരുടെയും വിദേശ നിയമ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷനും നിയന്ത്രണത്തിനുമുള്ള നിയമങ്ങൾ-2022 വിദേശ അഭിഭാഷകരെ അനുവദിക്കുന്നു .
ഒരാളുടെ പേര് മാറ്റാനുള്ള അവകാശം സമീപകാല കേസുകളിൽ നിയമപരമായ പരിശോധനക്ക് വിധേയമാണ്. ഈ അവകാശം ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ അന്തർലീനമായ ഭാഗമാണെന്ന് അലഹബാദിലെയും ഡൽഹിയിലെയും ഹൈകോടതികൾ വിധിച്ചു. ഹോട്ട്സ്റ്റാർ പോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഇന്ത്യയിലെ ടെലികോം തർക്ക പരിഹാര അപ്പീൽ ട്രിബ്യൂണൽ ഇടക്കാല വിധി പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.