റായ്പൂർ: പുരുഷൻ തന്‍റെ ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈകോടതി. നിയമപരമായി വിവാഹിതരാണെങ്കിൽ ഭാര്യയുടെ സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ല. ഇതുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനെ വെറുതെവിട്ടുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഈ കേസിലെ പരാതിക്കാരി ആരോപണവിധേയന്‍റെ നിയമപരമായ ഭാര്യയാണെന്നും 18 വയസ് തികഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിർബന്ധിച്ചുള്ള ലൈംഗികബന്ധമോ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചേഷ്ടയോ ബലാത്സംഗത്തിന്‍റെ പരിധിയിൽ വരുന്നതല്ല. ഭാര്യയുടെ താൽപര്യത്തിന് വിരുദ്ധമാണെങ്കിൽ പോലും അതിനെ ബലാത്സംഗമായി കാണാനാവില്ല -കോടതി വ്യക്തമാക്കി.
ഭർതൃ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ആരോപണ വിധേയനെ ഒഴിവാക്കിയെങ്കിലും, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇയാൾക്കെതിരായ സെക്ഷൻ 377 പ്രകാരം കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
വിവാഹ ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഉപദ്രവിക്കുന്നെന്നും ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നുമെന്നുമായിരുന്നു ഭാര്യയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.