ജഡ്ജിക്കെതിരായ പരാമർശം: മന്ത്രി കെ.സി. ജോസഫ് മാപ്പ് പറഞ്ഞു

കൊച്ചി: ഹൈകോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി കെ.സി. ജോസഫ് മാപ്പ് പറഞ്ഞു. ഹൈകോടതി മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഖേദപ്രകടനം നടത്തിയത്. തെറ്റ് ബോധ്യപ്പെട്ടപ്പോൾ ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടി നേരിടുന്ന കെ.സി ജോസഫിനോട് നേരിട്ടു ഹാജരാകാൻ ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.

ജഡ്ജിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ  നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഹരജിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ചുമത്തിയ ഡിവിഷന്‍ബെഞ്ച് ഇന്ന് മൂന്ന് മണിക്ക് ഹാജരായി വിശദീകരണം നല്‍കാൻ നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍' ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍റെ പരിഗണനാവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായി ‘അമിക്കസ് ക്യൂറി’മാരെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വ. ജനറലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കോടതി കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങളത്തെുടര്‍ന്നാണ് ഫേസ്ബുക്കില്‍ മന്ത്രി ജഡ്ജിക്കെതിരെ ആക്ഷേപകരമായ പോസ്റ്റിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.