ഓഷ്യന്‍ ലീഡറിന് ശാപമോക്ഷമായി

ബേപ്പൂര്‍: ഓഷ്യന്‍ ലീഡര്‍ ടഗ് ഇനി പൊളിച്ചുതുടങ്ങാം. കപ്പല്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ കപ്പല്‍പൊളിശാലയിലുണ്ടായ പ്രശ്നത്തിനാണ് ബുധനാഴ്ച താല്‍ക്കാലിക പരിഹാരമായത്. ബേപ്പൂര്‍ സില്‍ക് മാനേജ്മെന്‍റ് അധികൃതരും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. ഇതോടെ പാതി പൊളിച്ചിട്ട ഓഷ്യന്‍ ലീഡര്‍ ഇന്നു മുതല്‍ പൊളിച്ചുതുടങ്ങും.

നാലു മാസം മുമ്പാണ് ഓഷ്യന്‍ ലീഡര്‍ ടഗ് സില്‍ക്കില്‍ പൊളിച്ചുമാറ്റാനായി എത്തിയത്. എന്നാല്‍, തുറമുഖത്തെ തൊഴിലാളികള്‍ ഈ നീക്കം തടഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞ സില്‍ക്കിന്‍െറ ഭൂമി തുറമുഖ വകുപ്പിന് വികസനാവശ്യത്തിന് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കപ്പല്‍ പൊളിച്ചുമാറ്റാനുള്ള നീക്കം തടഞ്ഞത്. തുടര്‍ന്ന് പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപിനെ തൊഴിലാളികള്‍ തടഞ്ഞുവെക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും കപ്പല്‍പ്പൊളി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.  ഇനി പുതുതായി കപ്പല്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. സില്‍ക് എം.ഡി സുരാശന്‍, പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, സ്പെഷല്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫിസര്‍ എസ്.പി. ഗിരീഷ്, വിനോദിനി, സി.ആര്‍. മുകുന്ദന്‍ തുടങ്ങിയവരും തൊഴിലാളി യൂനിയനെ പ്രതിനിധാനം ചെയ്ത് ഡോ. എം.പി. പത്മനാഭന്‍, അഡ്വ. എ.ഇ. മാത്യു, കെ. സിദ്ധാര്‍ഥന്‍, നദീര്‍, ആദം, നവാസ്, കെ.സി. രാമചന്ദ്രന്‍, കരീം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.