ലത്തീന്‍ സമുദായത്തിന് പ്രാതിനിധ്യം ലഭിക്കണം –ബിഷപ് സൂസെപാക്യം

മട്ടാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലത്തീന്‍ സമുദായത്തിന് ലഭിക്കണമെന്നും രാഷ്ട്രീയ നിര്‍മിതിക്കുവേണ്ടി സമുദായം സജീവമായി തെരഞ്ഞെടുപ്പില്‍ നിലകൊള്ളുമെന്നും കേരള റീജ്യന്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്‍റ് ബിഷപ് ഡോ. സൂസെപാക്യം. കൗണ്‍സില്‍ ജനറല്‍ അസംബ്ളിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമൂഹം നേരിടുന്ന അവസ്ഥ കണക്കിലെടുത്ത് സര്‍ക്കാറില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. അവഹേളനം സഹിച്ചുകൊണ്ട് മുന്നോട്ടുപോകില്ല. ജാതിപരമായി വിഭജിച്ച് രാഷ്ട്രീയനേട്ടം കൈക്കൊള്ളുന്ന ചുറ്റുപാടാണ് കണ്ടുവരുന്നത്. മതേതരത്വത്തില്‍നിന്ന് വ്യതിചലിക്കുകയില്ളെന്നും ബിഷപ് പറഞ്ഞു.
പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തം തെരഞ്ഞെടുപ്പില്‍ തുടരും. ഒരുമുന്നണിയോടും പ്രത്യേകിച്ച് മമതയില്ല. സമുദായത്തിന് ഗുണം ചെയ്യുന്നവരോട് അതനുസരിച്ച് സഹായമുണ്ടാകുമെന്ന് വൈസ് പ്രസിഡന്‍റും വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു.
15 വിഷയങ്ങളിലാണ് സമ്മേളനം നിലപാടെടുത്തിരിക്കുന്നത്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
കോര്‍പറേഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം. റബര്‍ കര്‍ഷകര്‍ക്ക് സമാശ്വാസം നല്‍കാന്‍ അടിയന്തര നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം. നാളികേരവും ഏലവും ഉള്‍പ്പെടെ നാണ്യവിളകളുടെ അവസ്ഥയും വിഭിന്നമല്ല. നെല്‍വയല്‍ നിയമം അട്ടിമറിക്കാന്‍ അനുവദിക്കില്ല. മത്സ്യമേഖലയിലെ തൊഴിലാളികളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ദ്വിദിന ജനറല്‍ അസംബ്ളി അംഗീകരിച്ച രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാജി ജോര്‍ജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. പ്രസാദ് തെരുവത്ത്, സോണി പവേല്‍ എന്നിവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.