ശമ്പള പരിഷ്കരണത്തിന് അംഗീകാരം; മിനിമം ശമ്പളം 16,500 രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പത്താം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്‍െറ തീരുമാനം. 2014 ജൂലൈ മുതല്‍ ഒമ്പത് ശതമാനം മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ശമ്പളവും അലവന്‍സും ഫെബ്രുവരി ഒന്ന് മുതല്‍ ലഭിക്കും. മിനിമം വേതനം 16,500 രൂപയായി നിജപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ശമ്പള കുടിശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. നിലവിലെ ഗ്രേഡുകള്‍ അതേപടി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്പെഷ്യല്‍, റിസ്ക് അലവന്‍സുകളില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന ലഭിക്കും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലവന്‍സുകള്‍ സംബന്ധിച്ച് ശമ്പള കമീഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്ക്കരിക്കും. സര്‍വകലാശാല പാര്‍ട്ടൈം ജീവനക്കാരുടെ ശമ്പളം 8,200 രൂപയാകും.  

ശമ്പള പരിഷ്കരണത്തിന് 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കമീഷന്‍ കണക്കാക്കിയിട്ടുള്ളത്.  ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കണക്കാക്കിയിരുന്ന അധികബാധ്യത 1965 കോടിയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അധികബാധ്യത 4377 കോടിയായിരുന്നു (2.23 മടങ്ങ്). ഈ വ്യത്യാസം എട്ടാം ശമ്പള പരിഷ്കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു. മുമ്പ് പരിഷ്കരണങ്ങളിലെ വര്‍ദ്ധനവിന്‍െറ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്‍െറ ബാധ്യത 10767 കോടി രൂപ ആയിരിക്കും. ധനകാര്യ വകുപ്പിന്‍െറ സൂക്ഷമപരിശോധനയില്‍ ശമ്പളപരിഷ്കരണത്തിന്‍െറ അധിക ബാധ്യത 8122 കോടി ആണെന്ന് കണക്കാക്കിയിരിക്കുന്നത്. ശമ്പള പരിഷ്കരണം വഴി ഉണ്ടാവുന്ന അധികബാധ്യതയുടെ തോത് സാധ്യമായ ചെറിയ അളവില്‍ കുറകുന്നതിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്രകാരം അധികബാധ്യത 7222കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

അധ്യാപക പാക്കേജില്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാക്കേജ് സംബന്ധിച്ച കോര്‍പറേറ്റ് മാനേജ്മെന്‍റുകളുമായുളള ധാരണ പാലിക്കും. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്താം ശമ്പള പരിഷ്കരണം

  • 01/07/2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവും നടപ്പിലാക്കും.
  • പുതുക്കിയ ശമ്പളവും അലവന്‍സുകളും പെന്‍ഷനും ഫെബ്രുവരിയിലെ ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം വിതരണം ചെയ്യും.
  • പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 01/01/2015 മുതല്‍ 3% ഉം 01/07/2015 മുതല്‍ 6% ഉം ക്ഷാമബത്ത നല്‍കും.
  • 01/07/2014 മുതല്‍ 31/01/2016 വരെയുള്ള ശമ്പള/പെന്‍ഷന്‍ കുടിശ്ശികകള്‍ 01/04/2017 മുതല്‍ 4 അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യും.  ഈ കാലയളവിലേയ്ക്ക് പി.എഫ് പലിശനിരക്കില്‍ പലിശ നല്‍കും.
  • മുന്‍കാല ശമ്പള പരിഷ്കരണങ്ങളില്‍ ശമ്പള കുടിശിക നാലു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ കൊണ്ടാണ് നല്കിയിരുന്നത്. എന്നാല്‍ ഇത്തവണ രണ്ടര വര്‍ഷം കൊണ്ട് മുഴുവന്‍ കുടിശ്ശികയും പി.എഫില്‍ ലയിപ്പിക്കാതെ പലിശ ഉള്‍പ്പെടെ പണമായി നല്കും. പെന്‍ഷന്‍ കുടിശ്ശികയും ഇതേരീതിയില്‍ നല്‍കും.  ഇതാദ്യമായാണ് പെന്‍ഷന്‍ കുടിശികയ്ക്ക്  പലിശ നല്കുന്നത്.
  • കാഷ്വല്‍ സ്വീപ്പര്‍മാരുടെ മിനിമം ശമ്പളം കമ്മീഷന്‍ ശുപാര്‍ശചെയ്ത 5000 രൂപയില്‍ നിന്നും 6000രൂപയായി ഉയര്‍ത്തി നല്‍കും.
  • തുല്യ ജോലിക്ക് തുല്യശമ്പളം എന്ന തത്വം അടിസ്ഥാനപ്പെടുത്തി ദിവസ വേതനക്കാരുടെ വേതനം അതാതു ശമ്പളസ്കെയിലിന്‍്റെ മിനിമത്തിന്‍്റേയും വിലസൂചികയിലെ  മാറ്റത്തിന്‍്റേയും അടിസ്ഥാനത്തില്‍ 01/04/2016 മുതല്‍ ആനുപാതികമായി വര്‍ധിപ്പിച്ചു നല്‍കും. എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഇപ്രകാരം വേതനം പുതുക്കി നല്കും.


കമ്മീഷന്‍ ശുപാര്‍ശകളില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
1.കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാസ്റ്റര്‍ സ്കെയില്‍ മിനിമം 16500രൂപയാക്കി മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിച്ചു. ടൈംസ്കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി.
2.കമ്മീഷന്‍ ശുപാര്‍ശചെയ്ത സ്കെയില്‍ ഉയര്‍ത്തിനല്‍കല്‍ നിലവിലെ 24040-38840 സ്കെയിലിന് താഴോട്ടുള്ള സ്കെയിലുകളില്‍ ഒരു ലെവല്‍ മാത്രമായി പരിമിതപ്പെടുത്തി.  ടി സ്കെയിലുകള്‍ക്ക് മുകളിലേയ്ക്കുള്ള സ്കെയിലുകളില്‍ സ്കെയില്‍ വര്‍ദ്ധനവ് അനുവദിച്ചിട്ടില്ല.   
3.പുതിയ ഹയര്‍ ഗ്രേഡുകള്‍ അനുവദിച്ചിട്ടില്ല.  നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ദ്ധന   2:1 (കുറഞ്ഞ സ്കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്കെയിലുകള്‍ക്ക്, 24040-38840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്കെയില്‍ വര്‍ദ്ധനവും റേഷ്യോ വര്‍ദ്ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ ഒരു ലെവല്‍ സ്കെയില്‍ വര്‍ദ്ധനവ് മാത്രം അനുവദിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ഭേദഗതികളിലുടെ അധികബാധ്യത 900കോടി രൂപ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • പരിഷ്കരണത്തിലൂടെ പുതിയ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ജീവനക്കാര്‍ക്ക്കമ്മീഷന്‍ ശുപാര്‍ശചെയ്ത മിനിമം ആനുകൂല്യം 2000രൂപയും പരമാവധി ആനുകൂല്യം 12000 രൂപയും ഉറപ്പാക്കിയിട്ടുണ്ട്
  • വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങി മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും. ചില അലവന്‍സുകള്‍ക്ക്  ശുപാര്‍ശയ്ക്ക്ഉപരിയായി 10% വാര്‍ഷിക വര്‍ദ്ധന അനുവദിക്കും.
  • ജീവനക്കാരുടെ Earned Leave Surrender, LTC തുടങ്ങിയവ നിലവിലുള്ള രീതിയില്‍ തുടരും.
  • പുതിയ ശമ്പള, പെന്‍ഷന്‍ നിര്‍ണയത്തിന് കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചു.  ശമ്പളത്തിന് 12% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും മ്മ % വെയിറ്റേജും നല്‍കും.  പെന്‍ഷന് 18% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് നല്‍കും. ശമ്പളത്തിന്‍്റെ ഇന്‍ക്രിമെന്‍്റ് നിരക്കുകള്‍ കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേനിരക്കില്‍ നല്‍കും.
  • DCRG പരിധി 7ല്‍ നിന്ന് 14 ലക്ഷമാക്കി ഉയര്‍ത്തി.  മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.  
  • Exgratia പെന്‍ഷന്‍കാര്‍ക്ക് DR കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • ഫുള്‍പെന്‍ഷനുള്ള സര്‍വ്വീസ് 30 വര്‍ഷമായി തുടരും.  
  • പ്രൊമോഷന്‍ ശമ്പളനിര്‍ണയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശ അംഗീകരിച്ചു.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്‍്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും. എന്നാല്‍ ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്‍്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം 16500 രൂപയാണ്. കൂടിയത് 1,20,000 രൂപ.
  • 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം  ചില പ്രധാന തസ്തികകളുടേത്
  • LD Clerk   19000 രൂപ  (നിലവില്‍ 9940 രൂപ),
  • പോലീസ് കോണ്‍സ്റ്റബിള്‍  22200 രൂപ (നിലവില്‍ 10480 രൂപ)
  • LP/UP  ടീച്ചര്‍  25200 രൂപ  (നിലവില്‍ 13210 രൂപ)
  • ഹൈസ്കൂള്‍  ടീച്ചര്‍  29200 രൂപ (നിലവില്‍ 15380 രൂപ)
  • ഹയര്‍സെക്കന്‍്ററി ടീച്ചര്‍  39500 രൂപ (നിലവില്‍ 20740 രൂപ)
  • അസിസ്റ്റന്‍്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
  • അസിസ്റ്റന്‍്റ് സര്‍ജന്‍  51600 രൂപ  (നിലവില്‍ 27140 രൂപ)
  • സ്റ്റാഫ് നഴ്സ് 27800 രൂപ (നിലവില്‍ 13900 രൂപ)
  • കമ്മീഷന്‍ ശുപാര്‍ശപ്രകാരം ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു.  എല്ലാ ജീവനക്കാരും 01/07/2014 ന് പുതിയ ശമ്പളസ്കെയിലിലേയ്ക്ക് മാറും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി അനുവദിക്കും.
  • കമ്മീഷന്‍ ശുപാര്‍ശചെയ്ത പ്രകാരം സ്പെഷ്യല്‍പേ സമ്പ്രദായം അവസാനിപ്പിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക്  തുടര്‍ന്നും അനുവദിക്കും.
  • പാര്‍ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460രൂപ (നിലവില്‍ 8400 രൂപ) യുമായി നിശ്ചയിക്കും.
  • യൂണിവേഴ്സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്കരിക്കും.
  • ശമ്പള പരിഷ്കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി  അനോമലി സെല്ലിനെ ചുമതലപെടുത്തും.  
  • കമ്മീഷന്‍്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മറ്റിയെ നിയമിക്കും.

 


മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

കൊച്ചി മെട്രോ
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെയുള്ള പുതിയ മെട്രോ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍്റെ അനുമതി പ്രതീക്ഷിച്ചുകൊണ്ട് പ്രസ്തുത ലൈന്‍ നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്ക ജോലികള്‍ക്ക് 189 കോടിയുടെ ഭരണാനുമതി നല്‍കി. 11 കി.മീ. ആണ് ഈ ലൈനിന്‍്റെ ദൈര്‍ഘ്യം. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനക്ഷമതയും  സാമ്പത്തികനിലയും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് പുതിയ മെട്രോ ലൈനായി ഇതു നീട്ടുന്നത്.  നിലവിലുള്ള ചില റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, വീതി കൂട്ടുക, ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുക തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തിയില്ളെങ്കില്‍ പണി തുടങ്ങുമ്പോള്‍ അതു വലിയ ഗതാഗതക്കുരുക്കിനു വഴിയൊരുക്കും.
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെ പുതിയ മെട്രോ ലൈന്‍ നിര്‍മിക്കാന്‍ 2,024 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഇതിനു കേന്ദ്രസര്‍ക്കാരിന്‍്റെ അനുമതി ലഭിക്കണം.

കമ്മീഷനുകള്‍ക്ക് സമുച്ചയം
വിവിധ കമ്മീഷനുകളുടെ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പ്രവര്‍ത്തിക്കുന്നതിന് ബഹുനില ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ 45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. പട്ടത്താണ് ഇതു നിര്‍മിക്കുന്നത്. കമ്മീഷന്‍ ഓഫീസുകള്‍ ഇപ്പോള്‍ പലയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.

കുട്ടികള്‍ക്കുവേണ്ടി സംസ്ഥാനനയം
കുട്ടികള്‍ക്കുവേണ്ടിയുള്ള സംസ്ഥാനനയം 2016 ന് അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും, പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികള്‍ക്ക,് സംരക്ഷണവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്. അതിജീവനത്തിനുള്ള അവകാശം, സംരക്ഷണത്തിനുള്ള അവകാശം, വികാസത്തിനുള്ള അവകാശം, സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം എന്നിങ്ങനെ നാലു ഘടകങ്ങളാണ് ഇതിലുള്ളത്.

കാലാവധി ദീര്‍ഘിപ്പിച്ചു
കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ഇതുമൂലമുണ്ടാകുന്ന ബാധ്യത ബോര്‍ഡ് ഏറ്റെടുക്കും. പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കടബാധ്യത തീര്‍ക്കാന്‍ കഴിയാത്ത വായ്പക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചാണിത്.

സ്കൂള്‍ നിര്‍മാണത്തിന് ഭൂമി
കാസര്‍കോട് താലൂക്കില്‍ കുറ്റിക്കോല്‍ വില്ളേജില്‍ 2.63 ഹെക്ടര്‍ റവന്യൂ ഭൂമി (6.50 ഏക്കര്‍) കുറ്റിക്കോല്‍ ഹൈസ്കൂള്‍ നിര്‍മാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കും. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെരിങ്ങോം വില്ളേജില്‍ 4.04 ഹെക്ടര്‍ ഭൂമി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് നല്‍കും.

കോടിമത മൊബിലിറ്റി ഹബിന് അനുമതി
കോടിമത മൊബിലിറ്റി ഹബ് പദ്ധതിക്കായി വ്യക്തികള്‍ നല്‍കുന്ന ഭൂമിയുടെ (നെല്‍വയലുകള്‍) വിസ്തൃതിയുടെ 50 ശതമാനം ഭൂമി പരിവര്‍ത്തനാവകാശത്തോടുകൂടി ഭൂവുടമകള്‍ക്ക് തിരികെ നല്‍കി മൊബിലിറ്റി ഹബ് നടപ്പില്‍വരുത്താന്‍ അനുമതി നല്‍കി. ലാന്‍ഡ് പൂളിങ് പദ്ധതി പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.

എക്സി. ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണത്തിന് അനുമതി
സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാര്‍ക്ക് 1.5.2012 മുതല്‍ പ്രാബല്യം നല്‍കി ശമ്പളപരിഷ്കരണം നടപ്പാക്കും. തൊഴിലാളികള്‍ക്ക് രണ്ടു തവണ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോള്‍ എക്സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് ഒരു തവണ മാത്രമാണു ശമ്പളപരിഷ്കരണം നടപ്പാക്കിയത്.  

പുതിയ തസ്തികകള്‍
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ.യില്‍ പ്രിന്‍സിപ്പല്‍ ഗ്രേഡ് രണ്ട് ഉള്‍പ്പെടെ ഒന്‍പത് തസ്തികള്‍ സൃഷ്ടിച്ചു.  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.