കോട്ടയം: ഛർദിയും പനിയും ബാധിച്ച് 12കാരി മരിച്ചു. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ-അജിത ദമ്പതികളുടെ മകൾ ദേവിയാണ് മരിച്ചത്.
ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയിൽ നിന്ന് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ ദേവി എടുത്തിരുന്നു. രാത്രിയായപ്പോൾ രണ്ടു തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയും ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടു കൂടി കടുത്ത പനി ബാധിക്കുകയും വീണ്ടും നിരവധി തവണ ഛർദിക്കുകയും ചെയ്തു. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, ശനിയാഴ്ച 174 പേർക്ക് കുട്ടികൾക്കുള്ള കോർബിവാക്സ് നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അതിരമ്പുഴ പി.എച്ച്.സി അധികൃതർ പറഞ്ഞു.
മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം പറയുവാൻ കഴിയൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
എസ്.എച്ച് മൗണ്ട് സെന്റ് മാർസലനിനാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ദേവി. സഹോദരി: ദുർഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.