വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെ വീട്ടിൽ കയറി വെട്ടി; അഞ്ചു പേർക്ക് പരിക്ക്

ചെങ്ങന്നൂർ: വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെന്നിത്തല - തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ കാരാഴ്മയിലാണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു.

കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമല (55), മകൻ സുജിത്ത് (33), മകൾ സജിന (24), റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഭർത്താവിന്റെ മരണശേഷം വിദേശത്ത് പോയ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ, സജിന വിവാഹാലോചനയിൽ നിന്നും പിന്മാറിയതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

ഓടിക്കൂടിയ നാട്ടുകാർ മാന്നാർ പൊലീസിൽ വിവരമറിയിക്കുകയും ചെങ്ങന്നൂർ ഡിവൈ.എസ്.പി മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അകമണത്തിൽ ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - A young woman who backed out of a marriage proposal was hacked into her home; Five people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.