കൊച്ചി: കോഴിക്കോട്ട് രണ്ടു വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും ശക്ത മായ പ്രതിഷേധവുമായി ഇടത് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്കാരിക പ്രവർത്തകർ രംഗത്ത്. സംവിധായകൻ ആഷിക് അബു ഉൾെപ്പടെ നിരവധി പേരാണ് കക്ഷിരാഷ്ട്രീയ ഭേദമേന്യ സർക്കാർ നിലപാടിനെയും പൊലീസ് നടപടിയെയും രൂക്ഷമായി വിമർശിച്ച് രംഗത്ത െത്തിയത്. യു.എ.പി.എ കരിനിയമമാണ് എന്നതിൽ സി.പി.എമ്മിനോ കേരള സർക്കാറിനോ ഒരു സംശയവുമില്ലെന്നും കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്നും അറസ്റ്റ് ദിവസം തന്നെ സി.പി.എം പി.ബി അംഗം എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെയാണ് സർക്കാറിനെതിരെ വിമർശനവുമായി ആഷിക് അബു രംഗത്തെത്തിയത്. ‘വാളയാർ കേസിലും മാവോയിസ്റ്റ് വേട്ടയിലും ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിെൻറ മൂക്കിന് താഴെ ഐ.എ.എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേൽ ഈ സർക്കാറിനും നിയന്ത്രണമില്ല എന്ന് തന്നെയാണെന്ന്’ അദ്ദേഹം ആഞ്ഞടിച്ചു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും ഇടത് രാഷ്ട്രീയക്കാരനായ ആഷിക് അബു പറയുന്നു. അദ്ദേഹത്തിെൻറ അഭിപ്രായത്തെ പിന്തുണച്ച് നൂറുകണക്കിന് ഇടത് അനുഭാവികളാണ് പോസ്റ്റിന് കീഴെ പ്രതികരിക്കുന്നത്. രണ്ടായിരത്തിേലറെ പേർ പങ്കുവെക്കുകയും ചെയ്തു.
അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുേദവനും കടുത്ത വിമർശനമാണ് മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ഉന്നയിക്കുന്നത്. പിണറായി വിജയെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ പൊലീസ് മേധാവിയായ എ.വി. ജോർജിെൻറ അനുമതിയോടെയാണ് യു.എ.പി.എ അറസ്റ്റെന്ന് അദ്ദേഹം തുറന്നടിക്കുന്നു.
2015ൽ മാവോവാദി വിഷയത്തിൽ പൊലീസിനെ വിമർശിച്ച് ഹൈകോടതി നടത്തിയ പരാമർശത്തെ കുറിച്ച് അധികാരത്തിലേറും മുമ്പ് പിണറായി വിജയൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തീവ്രവാദത്തെ നേരിടുന്നതിെൻറ പേരിൽ പലപ്പോഴും അതിരുവിടുന്ന പൊലീസിന് ലഭിച്ച മുന്നറിയിപ്പാണ് കോടതിവിധിയെന്ന് പഴയ പോസ്റ്റിൽ പറയുന്നു. ഈ നിലപാട് ഒലിച്ചുപോയോ എന്നാണ് പലരുടെയും ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.