തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിൻെറ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാറും സി.ബി.ഐ അന്വേഷണത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന് സമീപം 2018 സെപ്തംബർ 25ന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്.
ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച് ദുരൂഹതകൾ ബാക്കിയായി. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്തരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.