തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിന് ആസ്വാദന കുറിപ്പെഴുതാൻ ചലച്ചിത്ര അക്കാദമി എട്ട്, ഒമ്പത്, പത്ത് ക്ലാസ് വിദ്യാർഥികൾക്കായി നിർദേശിച്ച ഹ്രസ്വചിത്രത്തെച്ചൊല്ലി വിവാദം.
1968ല്‍ ഇറങ്ങിയ 'ദി ബിഗ് ഷേവ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ് നല്‍കിയത്. എന്നാൽ കുട്ടികൾക്ക് ആസ്വാദനത്തിന് നൽകാവുന്നതല്ല ചിത്രമെന്നും ഭീതിദമായതും രക്തമൊഴുകുന്ന രംഗങ്ങളും ഇതിലുണ്ടെന്നുമുള്ള പരാതിയാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്.
ഇതോടെ ചിത്രം പിൻവലിക്കാൻ അക്കാദമി അധ്യക്ഷൻ പ്രേംകുമാർ നിർദേശം നൽകി. പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇടപെട്ടതായി പ്രേംകുമാർ പറഞ്ഞു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയിലാണ് അക്കാദമി ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായാണ് കുട്ടികളോട് ആസ്വാദനക്കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടത്.
വിവാദ ഹ്രസ്വചിത്രത്തിന് പകരം ആസ്വാദനക്കുറിപ്പ് എഴുതാൻ പുതിയ ചിത്രം നൽകിയതായി അക്കാദമി അറിയിച്ചു. ഫ്രഞ്ച് സംവിധായകൻ ആൽബർട്ട് ലമോറിസിന്റെ ‘ദ റെഡ് ബലൂൺ’ ലെ ദൃശ്യങ്ങളാണ് പുതുതായി നൽകിയത്. ദൃശ്യങ്ങൾ അക്കാദമിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.