തിരുവനന്തപുരം: പി.എസ്.സിയിലെ ഒരുവിഭാഗം അംഗങ്ങളുടെ ഏകാധിപത്യ പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തിയ സി.പി.ഐ അംഗങ്ങളെ തന്ത്രപൂര്‍വം ഒതുക്കി ചെയര്മാന് എം.കെ. സക്കീര്‍. തൃശൂര്‍ ജില്ല പി.എസ്.സി ഓണ്‍ലൈന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടന വിഷയത്തിൽ തിങ്കളാഴ്ച തനിക്കെതിരെ കമീഷന് യോഗത്തില്‍ വിമര്‍ശനമുണ്ടാകുമെന്ന് കണ്ടതോടെ പരാതിക്കാരനായ സി.പി.ഐ അംഗത്തെ കാബിനിലേക്ക് വിളിച്ച് സമവായ ചര്‍ച്ച നടത്തിയാണ് വലിയൊരു പൊട്ടിത്തെറി ചെയര്മാന് ഒഴിവാക്കിയത്. ഇതോടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായില്ല.
തൃശൂര്‍ ജില്ല പി.എസ്.സി ഓണ്‍ലൈന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിലുണ്ടായ പ്രോട്ടോകോള്‍ ലംഘനമാണ് സി.പി.ഐ അംഗങ്ങളെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ചയാണ് പട്ടികജാതി-വര്‍ഗ വികസന കോർപറേഷന്റെ സ്ഥലത്ത് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം പി.എസ്.സി ആരംഭിച്ചത്. ചെയര്മാന് എം.കെ. സക്കീറായിരുന്നു ഉദ്ഘാടകന്‍. പട്ടികജാതി-വര്‍ഗ വികസന കോർപറേഷൻ ചെയർമാനും സി.പി.എം മുന്‍ എം.എല്‍.എയുമായ യു.ആര്. പ്രദീപിനെയാണ് അധ്യക്ഷപദവിയിലേക്ക് പി.എസ്.സി ചെയര്മാന് ഇരുത്തിയത്.
തൃശൂര്‍ ജില്ല പി.എസ്.സി ഓഫിസിന്റെ ചുമതലക്കാരനും മുതിര്‍ന്ന പി.എസ്.സി അംഗവും സി.പി.ഐക്കാരനുമായ ടി.ആര്. അനില്‍കുമാറിനെ തഴഞ്ഞായിരുന്നു ഈ നീക്കം. ഉദ്ഘാടനദിവസം അനില്‍കുമാറിന് ഇടുക്കിയില്‍ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നിശ്ചയിച്ചിരുന്നു. പരിപാടിയില്‍ അധ്യക്ഷപദവി അലങ്കരിക്കേണ്ടതിനാല് അഭിമുഖം മറ്റൊരു കമീഷന് അംഗത്തിന് കൈമാറിയാണ് അദ്ദേഹം തൃശൂര്‍ എത്തിയത്. വേദിയിലെത്തിയപ്പോഴാണ് അധ്യക്ഷപദവിയില്‍നിന്ന് തന്നെ ഒഴിവാക്കിയ വിവരം അറിയുന്നത്.
ഈ നടപടിയെ ചോദ്യം ചെയ്യാനായിരുന്നു സി.പി.ഐ അംഗങ്ങളുടെ തീരുമാനം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ചെയര്മാന് യു.ആര്. പ്രദീപിനെ അധ്യക്ഷ സ്ഥാനത്തിരുത്തിയത് രാഷ്ട്രീയം നോക്കിയല്ലെന്നും വിശദീകരിച്ചു. ചെയര്‍മാന്റെ വിശദീകരണത്തോടെ വിഷയം അവസാനിപ്പിക്കാന്‍ സി.പി.ഐ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.