ആളുകളെ കൊല്ലുന്ന ഗോസംരക്ഷകർക്കെതിരെ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹം -ഹസൻ

തിരുവനന്തപുരം: ഗോ സംരക്ഷകരെന്ന പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിനെതിരെ നടപടി എടുക്കാതെ അതിനെ അപലപിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസന്‍. ജനങ്ങള്‍ക്കു വേണ്ടത് വാചാടോപമല്ല മറിച്ച് ശക്തമായ നടപടിയാണ്. മഹാത്മ ഗാന്ധി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ച പ്രധാനമന്ത്രി ഗോ സംരക്ഷകരുടെ അക്രമങ്ങള്‍ ഗാന്ധിജിയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗോ സംരക്ഷകര്‍ ജാര്‍ഖണ്ഡില്‍ പശുവിറച്ചി വാഹനത്തില്‍ കടത്തുന്നുവെന്നാരോപിച്ച് അന്‍സാരിയെ അടിച്ചു കൊന്നത്.

ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഈ മാസം 22ന് ഡല്‍ഹി-മധുര പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ച ജുനൈദ് ഖാനെ ഇറച്ചി കഴിക്കുന്നവനെന്ന് മുദ്രകുത്തി സഹയാത്രികര്‍ കൊലപ്പെടുത്തി. ഗോ സംരക്ഷകര്‍ ആളുകളെ കൊല്ലുമ്പോള്‍ അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാതെ തന്ത്രപരമായ നിശബ്ദത പാലിച്ച പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ആത്മാര്‍ത്ഥതയില്ലാത്തതും വെറും അഭിനയവുമാണ് പറയാനാകൂ. രാജ്യത്തിന്‍റെ ബഹുസ്വരതയെയും മതേതരത്വത്തെയും തകര്‍ക്കുന്ന അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്ന ഒരു പ്രധാനമന്ത്രിക്ക് മാത്രമേ ഗോസംരക്ഷകരുടെ അക്രമങ്ങള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് പറയാനുള്ള അര്‍ഹതയുള്ളുവെന്ന് എം.എം. ഹസന്‍ പറഞ്ഞു.


 

Tags:    
News Summary - cow savers kpcc president attack to prime minister narendra modi kerala news malayalam news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.