പ്രതീകാത്മക ചിത്രം
കൊച്ചി: യഥാസമയം ഫ്ലാറ്റ് നിർമിച്ച് കൈമാറാതെ കബളിപ്പിച്ച കമ്പനി 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവിട്ടു. എറണാകുളം കാക്കനാട് സ്വദേശിയും അഭിഭാഷകനുമായ എ. രാധാകൃഷ്ണൻ നായർ, ഭാര്യ പി. സുവർണകുമാരി എന്നിവർ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
‘ന്യൂക്ലിയസ് ലൈവ് ലൈഫ് അപാർട്ട്മെൻറ് പ്രോജക്ട്’ എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം 2018 നവംബറിൽ നിർമാണം പൂർത്തിയാക്കി കൈമാറുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 42,25,099 രൂപ പരാതിക്കാർ നൽകിയിരുന്നു. ഫ്ലാറ്റ് ഉടൻ പൂർത്തിയാക്കിനൽകുമെന്ന് പലതവണ വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല. തുടർന്ന് പദ്ധതിതന്നെ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നൽകിയ തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
കോടതി നിയോഗിച്ച വിദഗ്ധ കമീഷൻ പ്രോജക്ട് സന്ദർശിക്കുകയും ഏഴുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിശ്വാസം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം നിരീക്ഷിച്ചു. ഫ്ലാറ്റിനായി നൽകിയ തുകയും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകാനാണ് ഉത്തരവ്. പരാതിക്കാർക്കുവേണ്ടി അഡ്വ. ജോർജ് ചെറിയാൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.