കോഴിക്കോട്: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കെ-റെയിൽ വിഷയത്തിൽ സി.പി.എം കുടുംബങ്ങൾവരെ പാർട്ടിയെ ശപിക്കുകയാണ്. ഈ സമയത്ത് സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് ജനങ്ങൾക്ക് അറപ്പും വെറുപ്പുമാകും. ജനത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കിയാണ് നടപടി. കെ.പി.സി.സി വിലക്ക് ലംഘിച്ചാൽ നടപടിയുണ്ടാവും. ശശി തരൂരിന് സോണിയ ഗാന്ധി അനുമതി നൽകിയാൽ പരിപാടിയിൽ പങ്കെടുത്തോട്ടേ- സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂർ എം.പി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നു. എന്നാൽ, പരിപാടിയിൽ ക്ഷണിച്ചത് സി.പി.എം ദേശീയ നേതൃത്വമാണ്. ഇപ്പോൾ വിവാദത്തിനില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും തരൂർ പറഞ്ഞു.
ആലപ്പുഴ: സി.പി.എം പാർട്ടികോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി വിലക്കിയതിൽ പരാതിയില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. എനിക്ക് ശക്തമായ രാഷ്ട്രീയമുണ്ട്. എന്ത് പ്രസംഗിക്കണമെന്ന് അറിയാം. എന്നാൽ, സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കണമോ വേണ്ടയോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു മറുപടി.
ഞാനൊരു കോൺഗ്രസ് പ്രവർത്തകനായതിനാൽ പാർട്ടി തീരുമാനം അംഗീകരിക്കുന്നു. പാർട്ടി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണത്. സി.ഐ.ടി.യുവിന്റെ പരിപാടിയാണെങ്കിൽ ട്രേഡ് യൂനിയൻ എന്ന നിലയിൽ പങ്കെടുക്കാമായിരുന്നു. തിരുവനന്തപുരത്ത് ഐ.എൻ.ടി.യു.സി 75ാം ജന്മദിന സമ്മേളനവും തിരുവനന്തപുരം പരുത്തിക്കുഴി നിർമിച്ച സംസ്ഥാന കമ്മിറ്റി ഓഫിസും മേയ് മൂന്നിന് രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.