തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ 2024-25 ബജറ്റിൽ സംസ്ഥാന പ്രതിപക്ഷത്തെ തല്ലിയും തലോടിയും പരാമർശം. ധൂർത്ത് ആക്ഷേപത്തിൽ പ്രതിപക്ഷത്തെ തല്ലിയും കേന്ദ്ര അവഗണനയിൽ പ്രതിപക്ഷത്തെ തലോടിയുമാണ് പിണറായി സർക്കാറിന്‍റെ ബജറ്റിലുള്ളത്.
കേന്ദ്ര സർക്കാറിനെതിരായ ഡൽഹി സമരത്തിൽ ഭരണപക്ഷത്തോടൊപ്പം ചേരാൻ തയാറല്ലെങ്കിലും അവഗണനയുണ്ടെന്ന് പ്രതിപക്ഷവും സമ്മതിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ഈ നിലപാട് സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും കേരളത്തോടുള്ള അവഗണന പാർലമെന്‍റിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷം പറയുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സ്വന്തം നിലയിൽ സമരം ചെയ്യാൻ പ്രതിപക്ഷവും തയാറാകണം.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന സർക്കാറിന്‍റെ പ്രസ്താവനയുടെ പേരിൽ കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരാണെന്നും ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുമുള്ള പ്രചരണം ദുരുദ്ദേശത്തോടെ ഉള്ളത്. ട്രഷറി മുഴുവൻ സമയവും സജീവമാണ്. വരവിലും ചെലവിലും പൂർവകാല റെക്കോർഡുകളെ തകർത്താണ് ട്രഷറി പ്രവർത്തിക്കുന്നത്.
ന്യായമായ ഒരു ചെലവും വെട്ടിക്കുറക്കാൻ സർക്കാർ തയാറായിട്ടില്ല. വികസന ക്ഷേമ ചെലവുകൾ നടത്താതിരുന്നാൽ ഒരു ധനപ്രതിസന്ധിയും ഉണ്ടാകില്ലെന്ന നിലപാടിലാണ് മറ്റ് ചില സംസ്ഥാനങ്ങൾ. കേരള സർക്കാർ അങ്ങനെയല്ല. പണം ധൂർത്തടിക്കുകയാണെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചേക്കും. ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്നും ധനമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര അടക്കം എല്ലാം യു.ഡി.എഫ് കാലവുമായി താരതമ്യം ചെയ്ത് പരിശോധിക്കാൻ സർക്കാർ തയാറാണ്. ഇത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. പറഞ്ഞും എഴുതിയും കേരളത്തെ തോൽപിക്കരുതെന്നും പോരായ്മകൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനെതിരെ ക്ഷേമപെൻഷൻ വാങ്ങുന്നവരെയും ലൈഫ് ഗുണഭോക്താക്കളെയും നെൽക്കൃഷിക്കാരെയും പി.എസ്.സി ഉദ്യോഗാർഥികളെയും കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ഇളക്കി വിടാൻ ശ്രമിച്ചവർ കാടുകാണാതെ മരം മാത്രം കാണുന്നവരാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണ്. ഈ ഓരോ ആനുകൂല്യങ്ങളും കേരളത്തിന്‍റെ നിർമിതികളും ഇടതുപക്ഷത്തിന്‍റെ സംഭാവനയുമാണ്. ക്ഷേമ പെൻഷൻകാരെ മുൻനിർത്തിയുള്ള മുതലെടുപ്പ് സർക്കാറിന് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം ലഭിച്ചെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.