അരൂർ: അരൂരിന്റെ ജീവനാഡിയാണ് ചെമ്മീൻ വ്യവസായം. ലോക്സഭ തെരഞ്ഞെടുപ്പിലും ഇവിടെ ചർച്ച വിഷയം ചെമ്മീൻ വ്യവസായത്തിന്റെ പ്രതിസന്ധി തന്നെ. ചെമ്മീൻ വ്യവസായമെന്ന് പൊതുവേ പറയുമെങ്കിലും പൊടി മത്സ്യങ്ങൾ പോലും ജലാശയങ്ങളിൽ നിന്ന് പിടിക്കുന്നതും സംസ്കരിക്കുന്നതും വളമായും മറ്റും വിപണനം നടത്തുന്നതും വ്യവസായത്തിന്റെ ഭാഗമാണ്. കടൽ, കായൽ തുടങ്ങിയ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതും തുടങ്ങി വിപണനം, സംസ്കരണം, കയറ്റുമതി തുടങ്ങി അനുബന്ധ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. സമുദ്രോൽപന്ന സംസ്കരണ- കയറ്റുമതി മേഖലയിലെ കയറ്റിറക്കങ്ങൾ ജന ജീവിതത്തെ സാരമായി ബാധിക്കും. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോഴും ഗൗരവമാർന്ന ചർച്ചകൾ വ്യവസായത്തിന്റെ നിലനിൽപ്പിനെ കുറിച്ച് അരൂരിൽ ഉണ്ടാകുന്നില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിമർശനം. ഫിഷറീസ് എന്നൊരു വകുപ്പു പോലും സ്വതന്ത്രമായി നടപ്പാക്കുവാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള പാർലമെൻറ് അംഗങ്ങൾക്കും സാധിച്ചിട്ടില്ല. കേരളത്തിന്റെ തീരമേഖലകളിൽ ചെമ്മീൻ വ്യവസായം സജീവമായിട്ട് നാലു പതിറ്റാണ്ടായി.
കൊച്ചിയും ആലപ്പുഴയും കൊല്ലവും കോഴിക്കോടും കയറ്റി അയക്കാവുന്ന വിവിധതരം ചെമ്മീനുകളെ കൊണ്ട് സമൃദ്ധമായിരുന്നു. വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ആഗോളവത്കരണം കേരളതീരങ്ങളിൽ കടുത്ത മത്സ്യക്ഷാമത്തിന് ഇടവരുത്തി. മത്സ്യോൽപന്നങ്ങൾ ഉയർന്ന നിലവാരത്തിൽ കയറ്റി അയക്കുന്നതിന് വൻ തുകകൾ വായ്പ എടുത്ത് കോടികൾ ചെലവഴിച്ച് നൂറുകണക്കിന് സ്ഥാപനങ്ങൾ ആലപ്പുഴ മണ്ഡലത്തിൽ ഉയർന്നുവന്നു.
കോടികളുടെ വിദേശനാണ്യം വർഷംതോറും രാജ്യത്തിന് നേടിത്തരുന്ന വ്യവസായമായി കയറ്റുമതി വ്യവസായം വളർന്നു. വ്യവസായത്തെ കേരളത്തിൽ നിലനിർത്താൻ വ്യവസായികൾ കഠിന പരിശ്രമം നടത്തി. അയൽ സംസ്ഥാനങ്ങളിലെ മത്സ്യപ്പാടങ്ങളിൽ വളരുന്ന വെനാമി ചെമ്മീനുകൾ കേരളത്തിൽ എത്തിച്ച് സംസ്കരിച്ച് കയറ്റി അയച്ച് സ്ഥാപനത്തെയും തൊഴിലാളികളെയും തൊഴിലിനെയും കേരളത്തിൽ തന്നെ പിടിച്ചുനിർത്താൻ ശ്രമിച്ചു. ചെലവുകൾ വർധിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തന്നെ സംസ്കരിച്ച് കയറ്റി അയക്കുന്നതിനെ കുറിച്ച് വ്യവസായികൾ ചിന്തിക്കാൻ നിർബന്ധിതരായി. പ്രമുഖമായ പല കയറ്റുമതി സ്ഥാപനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ഈ വ്യവസായത്തെ തലമുറകളായി ആശ്രയിക്കുന്ന തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാറുകൾക്കും കഴിഞ്ഞില്ല. മറ്റുപല വ്യവസായങ്ങളും ജില്ലയെ കൈവിട്ടപ്പോൾ താങ്ങായി ജനജീവിതത്തെ കാത്തു സംരക്ഷിച്ച ചെമ്മീൻ വ്യവസായം നിലനിർത്താൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഗൗരവമായി ചർച്ച ചെയ്യണമെന്നാണ് വോട്ടർമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.