അരൂര്‍: എട്ട് ദിവസത്തിനിടെ ചന്തിരൂര്‍ പ്രദേശത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. 500 താറാവുകളെ നായ്ക്കൂട്ടം കടിച്ചുകൊന്നു. അരൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് കളപ്പുരക്കല്‍ കെ.കെ. പുരുഷോത്തമന് വളര്‍ത്തിയിരുന്ന താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൂട് തുറക്കാനെത്തിയ ജോലിക്കാരനാണ് താറാവുകളെ ചത്ത നിലയിൽ കണ്ടത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീടിന് സമീപം താറാവ് വളര്‍ത്തുന്നതിനായി 43 സെന്റ് സ്ഥലത്ത് തയാറാക്കിയ കൂടിന്റെ കെട്ട് കടിച്ചുപൊട്ടിച്ച നിലയില്‍ കണ്ടെത്തി. സമീപത്തെ വീടിന്റെ പറമ്പില്‍ നിന്ന് വരെ ചത്ത താറാവിനെ കണ്ടെത്തി.
30 വർഷമായി താറാവിനെ വളര്‍ത്തുകയാണ് പുരുഷോത്തമന്. അഞ്ച് മാസം മുന്‍പാണ് 300 രൂപ വീതം നല്കി 616 താറാവുകളെ വാങ്ങിയത്. ഇവ മുട്ടയിട്ട് തുടങ്ങിയിരുന്നു. തിങ്കളാഴ്ച 403 മുട്ടകള്‍ ലഭിച്ചു. നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ 100 താറാവുകള്‍ അവശ നിലയിലാണ്.
വെറ്റിറിനറി ഡോക്ടറെത്തി പരിശോധന നടത്തി. തുടര്‍ന്ന് മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ചത്ത താറാവുകളെ കുഴിച്ചുമൂടി. ജനുവരി 22ന് ചന്തിരൂർ തഴുപ്പ് ഇടപ്പറമ്പ് ജയരാജിന്റെ 110 ഓളം താറാവുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു.
രണ്ട് സ്ഥലങ്ങളും തമ്മില്‍ 200 മീറ്റര്‍ അകലം മാത്രമാണുള്ളത്. ജയരാജിന് അരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തഴുപ്പ്, സമീപ പ്രദേശമായ ചക്കച്ചേരി, തറമേല്‍ എന്നിവിടങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇവിടെയുള്ള പൊതുവഴികളിലൂടെ വലിയ വാഹനങ്ങള്‍ കടന്നുവരില്ല.
സ്കൂള്‍ കുട്ടികളടക്കം നടന്നുപോകുമ്പോള്‍ നായകളുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് രക്ഷിതാക്കള്‍. പ്രദേശത്തുള്ളവരില്‍ ചിലര്‍ തെരുവ് നായ്ക്കള്‍ക്ക് വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കാറുണ്ട്. ഇത് ലഭിക്കാതെ വരുമ്പോഴാണ് നായ്ക്കള്‍ അക്രമാസക്തമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.