ചൂർണിക്കര പഞ്ചായത്ത് രണ്ടാം വാർഡിലെ മാധവപുരം കോളനി പരിസരത്ത് പെരിയാർവാലി കനാൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞപ്പോൾ

കനത്ത മഴയിൽ പെരിയാർവാലി കനാൽ ഭിത്തി ഇടിഞ്ഞു

ആലുവ: കനത്ത മഴയിൽ പെരിയാർവാലി കനാൽ ഭിത്തി ഇടിഞ്ഞു. റോഡിനും സമീപ കോളനിക്കും ഭീഷണിയായി. ചൂർണിക്കര പഞ്ചായത്ത് രണ്ടാം വാർഡിലെ മാധവപുരം കോളനി പരിസരത്താണ് പെരിയാർവാലി കനാൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞത്. 

ഭിത്തിയുടെ അടിഭാഗം നേരത്തെ  ഇടിഞ്ഞ നിലയിലായിരുന്നു. ഇതാണ് ഭിത്തി വലിയ തോതിൽ ഇടിയാൻ കാരണമായത്. അടിഭാഗം തകർന്നപ്പോൾ തന്നെ പെരിയാർ വാലി അധികൃതരെ ജനപ്രതിനിധികളടക്കം വിവരമറിയിച്ചിരുന്നു. എന്നാൽ, ഫണ്ടില്ലെന്ന പേരിൽ പുനരുദ്ധാരണത്തിന് തയാറായില്ല. കനാലിനോട് ചേർന്ന റോഡിനും സമീപത്തെ മാധവപുരം ഹരിജന്‍ കോളനിക്കും ഇത് ഭീഷണിയായിട്ടുണ്ട്.

രണ്ടാം വാര്‍ഡില്‍ 80 കുടുംബങ്ങള്‍ താമസിക്കുന്ന മാധവപുരം ഹരിജന്‍ കോളനിയുടെ ഭാഗത്ത് കൂടിപോകുന്ന പെരിയാര്‍വാലി കനാലിന്‍റെ പാര്‍ശ്വഭിത്തിയുടെ അടിഭാഗം കുറച്ചു നാൾ മുമ്പുണ്ടായ മഴയിലാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നത്. അന്‍വര്‍ സാദത്ത് എം.എൽ.എയുടെ എസ്.സി, എസ്.ടി ഫണ്ടില്‍ നിന്നും ഒരു കോടി  ഉള്‍പ്പെടുത്തി എട്ടുവര്‍ഷം മുമ്പ് നിര്‍മിച്ചതാണ് പാര്‍ശ്വഭിത്തി.  80 കുടുംബങ്ങളിലായി 360 പേര്‍ താമസിക്കുന്ന ഹരിജന്‍ കോളനിയിലെ ജനങ്ങള്‍ വലിയ ഭീതിയിലും അപകടാവസ്ഥയിലുമാണ്.

ഭിത്തിയുടെ അടിഭാഗം തകർന്നതിനെ തുടർന്ന് പുനർനിർമാണത്തിനായി പെരിയാര്‍വാലി എന്‍ജിനിയര്‍ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ ഏഴ് അടി പൊക്കത്തിലും 15 മീറ്റര്‍ നീളത്തിലും പണിയുന്നതിനായി 20 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. നിലവില്‍ ആലുവ എം.എല്‍.എ യുടെയും ചാലക്കുടി എം.പിയുടേയും ഫണ്ട് മറ്റു പഞ്ചായത്തില്‍ വിനിയോഗിച്ചതിനാല്‍ ഫണ്ടില്ലാത്ത അവസ്ഥയാണ്. 

എം.പിമാരുടെ എസ്.സി ഫണ്ട് ഏത് നിയോജകമണ്ഡലത്തിലും വിനിയോഗിക്കാമെന്നതിനാല്‍ കെ. സുധാകരന്‍ എം.പിയുടെ എസ്.സി ഫണ്ടില്‍ നിന്നു തുക അനുവദിച്ച് 80 ഓളം ഹരിജന്‍ കുടുംബങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി കഴിഞ്ഞ മാസം എം.പിക്ക് നിവേദനം  നൽകിയിരുന്നു. 

Tags:    
News Summary - Periyar Valley canal wall collapses due to heavy rains; Threat to road and nearby colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.