കൊച്ചി: കലക്ടറുടെ നിരോധന ഉത്തരവ് മറികടന്നുള്ള കണ്ടെയ്നർ റോഡിലെ പാർക്കിങ് മരണക്കെണിയാകുന്നു. അനധികൃത പാർക്കിങ് അപകടങ്ങൾക്ക് വഴിെവച്ചത് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24നാണ് നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് മറികടന്നും അനധികൃത പാർക്കിങ് വ്യാപകമായതോടെയാണ് കഴിഞ്ഞദിവസം ഞാറക്കൽ സ്വദേശിയായ യുവാവിന്റെ ജീവൻ നഷ്ടമായത്.
വല്ലാർപാടം പള്ളിക്ക് സമീപമാണ് ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലിടിച്ചത്. കളമശ്ശേരി മുതൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റോഡിന്റെ വശത്താണ് കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത്. ടെർമിനൽ അടുക്കുന്തോറും ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും കൂടും. ഈ റോഡിൽ വഴിവിളക്കുകളില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളടക്കമുള്ളവ അടുത്തെത്തുമ്പോൾ മാത്രമേ ഇവ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെടൂ. ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിെവക്കുന്നത്. ഏതാനും വർഷങ്ങൾക്കിടെ ഈ റോഡിൽ മാത്രം ഒരു ഡസനിലധികം പേരാണ് അനധികൃത പാർക്കിങ്ങിന്റെ ഇരയായി മരണപ്പെട്ടിട്ടുള്ളത്.
നിരപരാധികളുടെ ജീവൻ ഹനിക്കുന്ന അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് മുളവുകാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.ആർ. ജോൺ പറഞ്ഞു. നിലവിലെ പാർക്കിങ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കണം. ഇതോടൊപ്പം കായൽപ്രദേശത്ത് കാട് പിടിച്ച് കിടക്കുന്ന താഴ്ന്നപ്രദേശം ഉയർത്തി പാർക്കിങ്ങിന് അനുയോജ്യമാക്കണം. കലക്ടറുടെ നിരോധന ഉത്തരവടക്കം മുൻകാല യോഗങ്ങളിലെ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി വ്യാപകമായതോടെ പോർട്ട് അധികൃതർതന്നെ സ്ഥലം വാടകക്കെടുത്ത് കണ്ടെയ്നർ പാർക്കിങ്ങിന് സ്ഥലം ഒരുക്കിയിട്ടുണ്ട്. ഒരേസമയം അമ്പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെ കയറാൻ പല കണ്ടെയ്നർ ലോറികൾക്കും മടിയാണ്. ഇവിടുത്തെ പാർക്കിങ് ഫീസ് ഒഴിവാക്കാനായി ഇവർ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുകയാണ് പതിവ്. പരിസരവാസികളോ ഉദ്യോഗസ്ഥരോ ചോദ്യം ചെയ്താൽ തങ്ങളിപ്പോൾതന്നെ ലോഡ് കയറ്റി മടങ്ങുമെന്ന മറുപടിയാണ് ലഭിക്കുക. കണ്ടെയ്നർ റോഡ് ആരംഭിക്കുമ്പോൾതന്നെ ദേശീയപാത അതോറിറ്റിക്ക് മുന്നിൽ പ്രദേശവാസികൾ വിവിധ ആവശ്യങ്ങളുന്നയിച്ചിരുന്നു. പൊന്നാരിമംഗലം ടോൾ പ്ലാസക്ക് സമാന്തരമായി സർവിസ് റോഡ്, റോഡിൽ മതിയായ വഴി വിളക്കുകൾ, കളമശ്ശേരി ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കാൻ വടക്കേയറ്റത്ത് അടിയിലൂടെ റോഡ് എന്നിവയായിരുന്നു അത്. എന്നാൽ, ഒന്നിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.